Showing posts with label ചറപറ. Show all posts
Showing posts with label ചറപറ. Show all posts

Wednesday, January 28, 2009

നിങ്ങള്‍ക്കറിയുമോ ഗാന്ധിജി ആരെന്ന് ?

വൈകുന്നേരത്തെ ചായക്ക്‌ കൂട്ടമായി ഇറങ്ങിയതാണ്‌ ഞങ്ങള്‍ എല്ലാവരും. മാനേജറടക്കം മുഴു ടീമും ഹാജറാണ്‌. ഈ അടുത്തായി കുറച്ച്‌ അധികം ജോലി ഉള്ളത്‌ കാരണം എനിക്ക്‌ ഇത്തരം കൂട്ടങ്ങളില്‍ പങ്കെടുക്കാന്‍ പറ്റാറില്ല.
സംസാരത്തിനിടക്ക്‌ ആരോ ഗാന്ദിജിയെക്കുറിച്ചു പറയുന്നു. മറ്റെന്തോ ആലോചിക്കുകയായിരുന്ന എന്നെ പെട്ടെന്ന് ഗാന്ധിജിയെന്ന ആ പദം സ്ഥലകാല ബോധത്തിലേക്ക്‌ തിരിച്ചു വരാന്‍ പ്രേരിപ്പിച്ചു. സാധാരണ അത്തരം കാര്യങ്ങള്‍ ഒന്നും ഈ ചായകുടി സംസാരങ്ങളില്‍ വരാറില്ല. ഷാറൂക്ക്‌ ഖാന്റെ ഏറ്റവും പുതിയ ഹെയര്‍ സ്റ്റൈല്‍, ഐശ്വര്യ റായിയും കെട്ടിയവനും തമ്മിലെ ഒന്‍പതു ചേര്‍ച്ചകള്‍ ഇതൊക്കെയാണ്‌ എന്നും കേള്‍കാറുള്ളത്‌. ഇന്നിപ്പോ എങ്ങിനെയാണാവോ ഗാന്ധിജി ഈ ബുദ്ധി രാക്ഷസന്മാരുടെ കിടിലന്‍ ചര്‍ച്ചയിലെത്തിപ്പെട്ടത്‌ ?
കല്‍കത്തക്കാരന്‍ അബുവാണ്‌ ഗാന്ധിജിയെക്കുറിച്ച്‌ പറഞ്ഞത്‌. ഈ അടുത്തിറങ്ങിയ ഒരു സിനിമയില്‍ ഒരാള്‍ക്ക്‌ ഗാന്ധിജിയെ അറിയില്ലെത്രെ. അതിലിപ്പോ എന്തിത്ര അദ്ഭുതപ്പെടാനെന്ന് മനേജറായ മേഡം. അവര്‍ പറയുന്നു, പലര്‍ക്കും ഗാന്ധിജിയെ അറിയില്ല. ഉദാഹരണത്തിന്‌ അവര്‍ തൊട്ടപ്പുറത്ത്‌ മേശ വൃത്തിയാക്കുന്ന സ്ത്രീയെ ചൂണ്ടി പറഞ്ഞു അവരോട്‌ ചോദിച്ചു നോക്കൂ, ആരാണ്‌ ഗാന്ധിയെന്ന്. ആരും ചോദിക്കാന്‍ പോയില്ല, എതിര്‍ക്കാനും.
മാഡത്തിന്‌ ആവേശമായി. ഗാന്ധിജിയെക്കുറിച്ച അറിവു ഒരു സവിശേഷമായ അറിവായി കരുതേണ്ടതില്ല. അതു അറിയാനും അറിയാതിരിക്കാനും സാധ്യതയുള്ള നമ്മുടെ പാഠപുസ്തകങ്ങളിലെ പഠിച്ചു മറക്കുന്ന ഒരു സാദാ അറിവു മാത്രം. മാഡം ഇത്രക്കു പറഞ്ഞില്ലെങ്കിലും സംസാരത്തിന്റെ പോക്ക്‌ എനിക്ക്‌ ക്ഷ പിടിച്ചു.
അങ്ങനെ സോഫ്റ്റ്‌വെയര്‍ അല്ലാത്ത ഒരു പുതിയ അറിവു കൂടി എല്ലാവര്‍ക്കും കിട്ടി. ഗാന്ധിജിയെ അറിയാതെയും ഇന്ത്യയില്‍ ജീവിക്കാം.
ഇനി പറയൂ നിങ്ങളറിയുമൊ ഗാന്ധിജി ആരെന്ന് ?

Thursday, July 17, 2008

അങ്ങനെ പാഠപുസ്തകം തിരുത്താമെന്നായി

അങ്ങനെ പാഠപുസ്തകം തിരുത്താമെന്നായി. വിദഗ്ദ സമിതിയുടെ (പാഠ്യപദ്ധതി തയ്യാറാക്കിയവരൊക്കെതന്നെയാണ്‌ കമ്മിറ്റിയിലും ഉള്ളത്‌) ശുപാര്‍ശകള്‍ സര്‍കാര്‍ അംഗീകരിക്കുമെന്നണ്‌ കരുതപ്പെടുന്നത്‌. നമ്മുടെ 'ബേബി' സാര്‍ പക്ഷെ ഇങ്ങനെ ഒരു ശുപാര്‍ശ വിദഗ്ദ സമിതി നല്‍കിയതായി അറിഞ്ഞിട്ടില്ല. 'ബേബിയല്ലെ' , ഇത്തിരി വൈകും കാര്യങ്ങള്‍ ഓടി കിട്ടാന്‍.
സാധാരണ കുട്ടികളെ നോക്കാന്‍ വീട്ടില്‍ ആരെങ്കിലും മുതിര്‍ന്നവരായി ഉണ്ടാകും. നമ്മുടെ സര്‍കാരില്‍ 'ബേബിയെ' നോക്കാന്‍ ആരുമുണ്ടായിരുന്നില്ല. സംസ്കാരഭ്യാസവുമായി നടക്കുന്ന നമ്മുടെ സുധാകരന്‍ , 'ബേബിക്കൊരു' കിഴുക്കു കൊടുത്തത്‌ മാത്രമാണ്‌ ഒരപവാദം.
ഏതായാലും പാഠപുസ്തകത്തിലെ മാറ്റങ്ങള്‍ ഇതൊക്കെയായിരിക്കും.

.ഏഴാംക്ലാസ്‌ സാമൂഹ്യപാഠത്തിലെ വിവാദമായ 'മതമില്ലാത്ത ജീവന്‍' എന്ന് പാഠം 'മതസ്വാതന്ത്ര്യം' എന്ന ശീര്‍ഷകത്തോടെ പരിഷ്കരിക്കും
. മതനിഷേധമാണ്‌ ഈ പാഠത്തിലൂടെ കുട്ടികള്‍ക്ക്‌ പകര്‍ന്നുകിട്ടുകയെന്ന വ്യാഖ്യാനം ഒഴിവാക്കി പകരം മതസ്വാതന്ത്ര്യവും മതസൗഹാര്‍ദ്ദവുമാണ്‌ ഇന്ത്യയുടെ അടിസ്ഥാനം എന്ന്‌ പാഠത്തിലൂടെ മനസ്സിലാക്കും.
. ഏത്‌ മതത്തില്‍ വിശ്വസിച്ചാലും മതസൗഹാര്‍ദ്ദമാണ്‌ വേണ്ടതെന്ന സന്ദേശം സംഭാഷണങ്ങളിലൂടെ ഓര്‍മ്മപ്പെടുത്തും.
.
നെഹ്റുവിന്റെ മതസൗഹാര്‍ത്തത്തെക്കുറിച്ചുള്ള മറ്റൊരു കുറിപ്പ്‌ ഉള്‍പ്പെടുത്തും.
. ജീവന്റെ പേരിനും മാറ്റമുണ്ടാകും. ജീവന്‍ എന്നതിന്‌ ഒരാളുടെ പേരിനപ്പുറം മനുഷ്യജീവന്‍ എന്ന ധ്വനികൂടിയുള്ളതിനാലാണ്‌ പേര്‌ മാറ്റുക

പ്രശ്നം പുസ്തകത്തില്‍ മാത്രമായിരുന്നില്ലല്ലോ. അധ്യാപക ബോധന സഹായി ആയിരുന്നല്ലോ യഥാര്‍ത്തവില്ലന്‍. കുട്ടികള്‍ എന്തു മനസ്സിലാക്കണം എന്നത്‌ അതിനകത്താണുള്ളത്‌. ആത്‌ കൂടി തിരുത്തുമോ അവോ ?..

Thursday, July 10, 2008

മുഖം തിരിച്ചു കിട്ടിയവര്‍

ഇത് എന്റെ നാടായ ചേന്നമങല്ലുരില് നടന്ന ഒരു de-adiction ക്യാമ്പിനെ കുറിച്ചുള്ള വിവരണം ആണ് :

മുസ്തഫയെ ഇന്ന് അങ്ങാടിയിലെ അധിക പേര്‍ക്കും അറിയാം. വൈകുന്നേരങ്ങളില്‍ അങ്ങിങ്ങായി കുശലം പറഞ്ഞിരിക്കുന്ന മെലിഞ്ഞ മനുഷ്യന്‍ ഞങ്ങളുടെ നട്ടിലെത്തിയിട്ട്‌ മൂന്ന് മാസം കഴിഞ്ഞു.പലരോടും ചിരപരിചിതനെന്ന പോലെയാണദ്ദേഹത്തിന്റെ പെരുമാറ്റം. സംസാരിക്കുമ്പോള്‍ ഒരു തരം ഭവ്യത മുഖത്ത്‌ നിന്ന് നിങ്ങള്‍ക്ക്‌ വായിച്ചെടുക്കാം.ബീഡി വലിച്ച്‌ ഇരുണ്ട്‌ പോയ ചുണ്ടുകളിലെ പുഞ്ചിരിയാണ്‌ സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്ന മറ്റൊരു ഘടകം. നാടിനൊട്‌ മൊത്തം ഒരു ആദരവ്‌ അയാളുടെ പെരുമാറ്റത്തിലുണ്ട്‌.
കൃത്യമായി പറഞ്ഞാല്‍ ഒരു ഏപ്രില്‍ ഒന്നിനാണ്‌ അയാള്‍ ഇവിടെ എത്തിയത്‌.കൂടെ മറ്റ്‌ 50 പേരും വിവിധ നാടുകളില്‍ നിന്നായി എത്തി. ആരും കൃത്യമായ മുഖഭാവങ്ങള്‍ ഉള്ളവരായിരുന്നില്ല. ഒരു തരം നിസ്സംഗത കളിയാടുന്ന 50 മുഖങ്ങള്‍. നമുക്കറിയാം ഒരു വിനോദ യാത്ര പോകുന്നവര്‍ക്കും ഒരു വിവാഹ ചടങ്ങിലെ മുഖങ്ങള്‍ക്കും ഉണ്ടാകും നിര്‍ണ്ണിതമായ ഒരു ഭാവം.അതിന്‌ കാരണം, ഇവരെല്ലാം ജീവിതത്തിന്റെ നിര്‍വചിക്കപ്പെട്ട വഴികളിലൂടെ സഞ്ചരിക്കുന്ന, സ്വബോധത്തിന്റെ താല്‍പര്യങ്ങളെ മാത്രം തേടുന്നവരാണ്‌ എന്നതാണ്‌. മരണ വീടിന്റെയും, കളിസ്ഥലത്തിന്റെയും മുഖങ്ങള്‍ക്കും ഉണ്ടാക്കും ഇത്തരത്തില്‍ ഒരു പൊതു സൊഭാവം. സ്വബോധത്തില്‍ ജീവിക്കുന്നവര്‍ക്ക്‌, താന്താങ്ങളുടെ സാമൂഹ്യ ജീവിതത്തിന്റെ വിവിധ വശങ്ങളോട്‌ പ്രതികരിക്കേണ്ടത്‌ എങ്ങിനെയെന്നറിയാമെന്നതിനാലാണത്‌.
എന്നാല്‍ ഒരു തികഞ്ഞ മദ്യപാനിക്ക്‌ മേല്‍ പറഞ്ഞ നിര്‍ണ്ണിതമായ മുഖം സൂക്ഷിക്കാനാവില്ല.ആത്മാവിനെയും, ദൈവികാനുഗ്രഹങ്ങളില്‍ പെട്ട വിശേഷ ബുദ്ധിയെയും, ഒരു ഗ്ലാസ്സ്‌ മദ്യത്തിനു മുന്നില്‍ ജാമ്യം നല്‍കുന്നവരാണവര്‍. മുസ്തഫയും കൂട്ടുകാരും പറഞ്ഞ വിഭാഗത്തില്‍ നിന്നായിരുന്നു.
സ്വന്തം കുടുംബത്തിന്നും, സമൂഹത്തിന്നും ശാപമായി മാറിയ ഇവരെ കണ്ടെടുത്ത്‌ ശുശ്രൂഷിക്കാന്‍ ഒരുങ്ങിപ്പുറപ്പെട്ടത്‌ IRW എന്ന ജമാ-അത്തെ-ഇസ്ലാമിയുടെ സേവന വിഭാഗമായിരുന്നു. സമൂഹം അവജ്ഞയോടെ മാത്രം കാണുന്ന, കുടുംബം പോലും കൈയൊഴിഞ്ഞ ഇവര്‍ക്ക്‌ നല്‍കാന്‍ മരുന്നായി സംഘാടകരുടേ പക്കല്‍, സ്നേഹോപദേശങ്ങളും, ആത്മീയദ്ധ്യാപനങ്ങളും സമൂഹ്യ യാഥാര്‍ഥ്യങ്ങള്‍ക്കു നേരെ തുറന്നു വെച്ച കഴ്ചകളും ആയിരുന്നു ഉണ്ടായിരുന്നത്‌.
ഒരു മുഴു കുടിയന്‌ നല്‍കാന്‍ മരുന്നുകള്‍ മതിയോ എന്ന് മുഖം ചുളിച്ചവരോട്‌ കാമ്പംഗമായ മാത്യു പറയുന്നത്‌ ഇങ്ങനെയാണ്‌ " എന്റെ സ്വന്തം അനുഭവത്തില്‍ മദ്യപാനം ചികിത്സ കൊണ്ട്‌ മാറ്റാന്‍ പറ്റുന്നതല്ല. ആത്മീയതയുടെയും, ദൈവ വിശ്വാസത്തിന്റെയും വഴിയിലൂടെ മാത്രമെ ഇത്‌ സാദ്ധ്യമാകൂ". കോട്ടയത്തുകാരനായ മാത്യു, കാമ്പ്‌ കഴിഞ്ഞു പുറത്തിറങ്ങിയത്‌ ഒരു പുതിയ മനുഷ്യനാണെന്ന് പ്രഖ്യാപിച്ചു കൊണ്ടാണ്‌.
മദ്യപാനം സ്വജീവിതത്തിന്റെ അച്ചടക്കത്തെ മുച്ചൂടും നശിപ്പിച്ചു കഴിഞ്ഞ ഇവരെ, ഞങ്ങളുടെ നാട്ടിലെ ഹൈസ്കൂളിലെ വിശാലമായ കോംബൗണ്ടിനകത്ത്‌ എങിനെ തളച്ചിടും എന്നതിന്ന് മുന്‍ പട്ടാളക്കാരനായ ഹരിദാസ്‌ പറയുന്നത്‌ " മദ്യാസക്തിയില്‍ മുങ്ങിയവരെ ശ്രദ്ധിക്കാന്‍ ജാഗരൂകരായി നിലയുറപ്പിച്ച്‌ കാമ്പിനെ വളഞ്ഞു നിന്ന IRW വളണ്ടിയര്‍മാര്‍ BSF കമാണ്ടോകളെ ഓര്‍മിപ്പിക്കുന്നു" നന്മണ്ടക്കാരന്‍ തുടരുന്നു " വിറക്കുന്ന ശരീരവുമായി കയറി വന്ന ഞാന്‍ ഇന്ന് പൂര്‍ണ്ണ സംതൃപ്തനും മദ്യ വിമോചിതനും ആണ്‌.
ഇങ്ങിനെ അന്‍പതിലതികം ആളുകളുടെ അനുഭവ സാക്ഷ്യങ്ങള്‍ക്ക്‌ വേദി ആയി കൊണ്ട്‌ ചെന്നമംഗല്ലൂരിന്റെ മണ്ണ്‍, പുതുമ നിറഞ്ഞ ഡി-അഡിക്ഷന്‍ കമ്പിനെ വരവേറ്റ ദിന രാത്രങ്ങളായിരുന്നു ഏപ്രില്‍ മാസത്തിലെ ആദ്യ വാരങ്ങള്‍. വിവിധ സെഷനുല്‍കളിലായി ഡോക്ടര്‍മാര്‍,മത പണ്ഡിതര്‍, സമൂഹ്യ സേവകര്‍ തുടങ്ങിയവര്‍ ക്ലാസ്സുകള്‍ എടുത്തു. ഓരോ ക്യാമ്പ്‌ അംഗത്തിന്റെയും കുടുംബാംഗങ്ങളുടെ സംഗമവും പുതുമ നിറഞ്ഞ പരിപാടിയായിരുന്നു.ഇങ്ങനെ ഒട്ടനവധി അനുഭവങ്ങളുടെ രംഗ ഭൂമിയെ പേന കൊണ്ട്‌ അടയാളപ്പെടുത്താനെനിക്കാവുന്നില്ല.
ഒത്തിരി പേര്‍ക്കിതൊരു പുതു ജീവിതത്തിന്റെ തുടക്കമാണ്‌. ഏവിടെയൊക്കെയോ ഉടക്കി നില്‍ക്കുന്ന ജീവിതത്തിന്റെ കലപ്പയെ മിനുക്കിയെടുത്ത്‌, പുത്തനാവേശത്തോടെ മണ്ണിലെക്കിറങ്ങാന്‍ അവര്‍ പ്രതിജ്ഞയെടുത്തിട്ടുണ്ട്‌. മടങ്ങിപ്പോയവര്‍ക്കു ഇനി നിസ്സംഗ മുഖങ്ങളെ വെടിഞ്ഞ്‌ മാനുഷിക ഭാവങ്ങളെ വരിക്കാം. സ്വന്തം കുടുംബത്തിന്റെ കൂടെ സന്ധ്യയുടെ സംഗീതം കേള്‍ക്കാം. കുഞ്ഞുങ്ങളെ കൊഞ്ചിക്കാനും ഓമനിക്കാനും ഇനിയും അവരുടേ ജീവിതം ബാക്കിയുണ്ട്‌.
ക്യാമ്പ്‌ ഡയറക്ടര്‍ മുസ്തഫ മാസ്റ്റര്‍ക്കും കൂട്ടുകാര്‍ക്കും ഇരുപത്‌ ദിനരാത്രങ്ങല്‍ ഉജ്ജ്വലമാകുന്നത്‌ എങ്ങിനെയെന്ന്, നമ്മുടെ നാട്ടുകാരനായ തേക്കുമ്പാലിയുടെ വാക്കുകളില്‍ കാണാം "മുസ്തഫക്കും ചെങ്ങാതിമാര്‍ക്കും പടച്ചോന്‍ സ്വര്‍ഗ്ഗം കൊടുത്തില്ലെങ്കില്‍ പിന്നെ ഇനി ആര്‍ക്കും അതു കിട്ടില്ല."