Wednesday, December 02, 2009

വ്യത്യസ്ഥരായ ഒരു കൂട്ടര്‍


അതിജീവനത്തിന്റെ പഴയ പാഠങ്ങള്‍

[അമേരിക്കന്‍ ഐക്യനാടുകളിലെ അത്യാധുനിക ജീവിത രീതികള്‍ക്കിടയിലും തികച്ചും വ്യത്യസ്ഥരായി ജീവിക്കുന്ന ആമിഷ് സമൂഹത്തിലേക്കൊരു യാത്ര. വൈദ്യുതിയും, കാറും ഒന്നും ഇല്ലാതെ അമേരിക്കയിലെ പൊതു സമൂഹത്തില്‍ ഇഴകി ജീവിക്കുന്ന ഇവരെ അത്ഭുതത്തോടെ മാത്രമേ കാണാനാവൂ.]

amish_community3

സുന്ദരമാണ് അമേരിക്കന്‍ വേനല്‍. മാല്‍വണില്‍നിന്നും ഡെലവേറിലേക്കുള്ള യാത്രക്കിടയിലെ വഴിയോരക്കാഴ്ചയുടെ ഭംഗി അവര്‍ണ്ണനീയമാണ്. നിറഞ്ഞുനില്‍ക്കുന്ന പ്രകൃതി, ലോകത്തിലെ മൊത്തം ഹരിതവര്‍ണ്ണത്തെ മേലാപ്പിട്ടപോലെ തോന്നിച്ചു. കണ്ണെത്താദൂരത്ത് നീണ്ടുകിടക്കുന്ന കരിങ്കറുപ്പ് റോസുകളില്‍ ഏറ്റവും പുതിയ മോഡല്‍ കാറുകള്‍ ഒഴുകിനീങ്ങുന്നു. ഉച്ചഭക്ഷണത്തിന്റെ ക്ഷീണത്തില്‍ കണ്ണുകള്‍ പാതിയടഞ്ഞിരിക്കുമ്പോള്‍ റോഡരികിലെ കുതിരവണ്ടി ചിഹ്നങ്ങള്‍ സവിശേഷ ശ്രദ്ധയാകര്‍ഷിച്ചു.
സായിപ്പിന്റെ നാട്ടിലും കുതിരവണ്ടിയോ?
കൂട്ടത്തില്‍ പരിഷ്ക്കാരിപ്പെണ്ണ് അരുണ ചിന്ത ഉച്ചത്തില്‍തന്നെ പ്രകാശിപ്പിച്ചു. ഡ്രൈവ് ചെയ്യുന്ന യോഗിത്തിന്, മുന്‍കാല സന്ദര്‍ശാനുഭവത്തിന്റെ വീമ്പുപറച്ചിലിന് ഒരവസരം ഒത്തുവന്ന സന്തോഷം. നല്ലൊരു ബഡായിക്കാരനായ യോഗിത്ത് കമ്പനിയിലെ Technical Leader ആണ്.
ഇവിടെ ആമിഷ് എന്ന് പറയുന്ന, ഒരു പഴഞ്ചന്‍ ചിന്താഗതിക്കാരനായ ജനങ്ങള്‍ താമസിക്കുന്നുണ്ടെന്നും പരിഷ്കൃതരായ ആളുകളുമായി ഇടപഴകാന്‍ വിമുഖത കാണിക്കുന്ന ഇവര്‍, കുന്തങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കുകവരെ ചെയ്തുകളയും എന്നു കേട്ടപ്പോള്‍ പഴയ 10-ാം ക്ളാസ്സ് പുസ്തകത്തിലെ റെഡ് ഇന്‍ഡ്യന്‍സ് ഗോത്രതലവന്റെ ചിത്രം മനസ്സില്‍ തെളിഞ്ഞു. ചെറിയ കുന്തങ്ങളേന്തി ഒറ്റയും തെറ്റയുമായി കുറ്റിക്കാടുകള്‍ക്കിടയിലൂടെ ജാഗ്രതയോടെ നീങ്ങുന്ന ഗോത്രവര്‍ഗ്ഗക്കാര്‍, അവരെ കാത്ത് വെടിനിറച്ച തോക്കുകള്‍ ഏന്തി അധിനിവേശക്കാരനായ വെള്ളക്കാരന്‍. കൊന്നും അടിമപ്പെടുത്തിയും വെള്ളവര്‍ഗത്തിന്റെ സാംസ്കാരിക അധിനിവേശം അമേരിക്കന്‍ ഭൂഖണ്ഡത്തെ കീഴടക്കുന്ന നടുങ്ങുന്ന ചിത്രം ചിന്തകളെ മദിച്ചു. അവസാന നിമിഷവും പൊരുതിനിന്ന തദ്ദേശവാസികള്‍ അന്യദേശനാമക്കാര്‍-റെഡ് ഇന്‍ഡ്യന്‍സ് - ആവുന്നതും. ആക്രമിയായ വിദേശി സ്വദേശിയാവുന്നതും ഒരു ഹ്രസ്വചിത്രം പോലെ ചിന്തയില്‍ തെളിഞ്ഞു.
യോഗിത്ത് പുതിയ വിഷയങ്ങളിലേക്ക് തിരിഞ്ഞിരുന്നു. കുന്തം പിടിച്ച ആമിഷ് യുവാവ് ഇപ്പോഴും മനസ്സിനുള്ളില്‍ കിടന്ന് അസ്വസ്ഥത സൃഷ്ടിക്കുന്നു. ഞങ്ങളുടെ കാര്‍ വിശാലമായ പാര്‍ക്കിംഗ് ഏരിയയിലേക്ക് പ്രവേശിച്ചു കഴിഞ്ഞു. അല്‍പം ദൂരെയായി Wallmart Shoping Complex കാണാം. കുന്തംപിടിച്ച ആമിഷ് യുവാവ് Sony യുടേയും Revelon ന്റേയും ഇടയില്‍ എവിടെയോ മറഞ്ഞു. അമേരിക്കന്‍ കമ്പോളവല്‍കൃത ജീവിതത്തിന്റെ നേര്‍മുറിയായ Wallmart ന്റെ വിശാലമായ ലോകത്ത് യോഗിത്തും അരുണയും സ്വന്തമായ ഇടങ്ങള്‍ തേടി പിരിഞ്ഞു.

കോഴിക്കോട്ട്കാരനായ നൌഫല്‍ അടുത്ത ശനിയാഴ്ച മാല്‍വണില്‍ വരുന്നു എന്നു വിളിച്ചുപറഞ്ഞപ്പോള്‍ മനസ്സില്‍ സന്തോഷത്തിരയിളക്കം. മലയാളം കേള്‍ക്കാനും അറിഞ്ഞു സംസാരിക്കാനും ഒരാളെ കിട്ടുമ്പോഴുള്ള സന്തോഷം എനിക്കടക്കിനിര്‍ത്താനായില്ല. വരവിന്റെ ഉദ്ദേശ്യംകൂടി അദ്ദേഹം വെളിപ്പെടുത്തി. ഇവിടെ അടുത്ത് ലങ്കാസ്ററില്‍ 'ആമിഷ്' എന്ന പേരില്‍ ഒരു സമൂഹം ജീവിക്കുന്നു!!! ഒന്ന് സന്ദര്‍ശിക്കണം.കുന്തവും ഏന്തി പഴയ ചെറുപ്പക്കാരന്‍ വീണ്ടും മനസ്സിലേക്ക്.
നൌഫലും ഭാര്യ ഹസീബയും കോഴിക്കോടന്‍ വിഭവങ്ങളുമായി താമസിക്കുന്ന ഹോട്ടലില്‍ എത്തിയപ്പോള്‍, ജന്മനാടിന്റെ ഓര്‍മ്മകള്‍ക്ക് മാരുത സ്പര്‍ശമേറ്റപോലെ. ലങ്കാസ്റര്‍, ആമിഷ് കൌണ്ടിയുടെ പേരിലാണ് അറിയപ്പെടുന്നത് തന്നെ. അമേരിക്കയില്‍ ഇത്രയധികം ആമിഷ് കുടുംബങ്ങള്‍ താമസിക്കുന്ന സ്ഥലം വേറെയില്ല. ഏകദേശം 25000 ന് മുകളിലാണ് ഇവരുടെ ജനസംഖ്യ ഇവിടെ. അമേരിക്കന്‍ ജനസംഖ്യാ സങ്കേതങ്ങള്‍ പ്രകാരം ഈ ജന സാന്ദ്രത പൊതു ശരാശരിയിലും അധികമാണ്. ഓരോ 20 വര്‍ഷത്തിലും ആമിഷ സമൂഹം ഇരട്ടിക്കുന്നു എന്ന ‘ഭീകര’ സത്യം കൂടി വിദഗ്ദ്ധര്‍ വെളിപ്പെടുത്തുന്നുണ്ട്. അണുകുടുംബസംസ്കാരം ആമിഷ് സമുഹത്തില്‍ പരിചിതമല്ല എന്നതുതന്നെ ഇതിന് കാരണം.

വളരെ അപരിഷ്കൃതരും, പരിഷ്കൃത സാമുഹ്യഘടനയോട് (അമേരിക്കന്‍ ഭാഷ്യം) വിപ്രതിപത്തി കാണിക്കുന്നവരുമായ, ഒരപ്രായോഗിക വ്യവസ്ഥയുടെ വക്താക്കളായിട്ടായിരുന്നു ആമിഷ് സമൂഹം ഈയടുത്ത കാലംവരെ അറിയപ്പെട്ടിരുന്നത്. ഉള്‍ക്കൊള്ളാനാവാത്ത രീതികളും, വിശ്വാസങ്ങളില്‍ അനാവശ്യ വാശി കാണിക്കുന്നവരും എന്ന് കരുതപ്പെട്ടിരുന്ന ഈവരെ "Old Order' ആമിഷ് എന്നായിരുന്നു പൊതു അമേരിക്കന്‍സമൂഹം വിശേഷിപ്പിച്ചിരുന്നത്. തന്റേതല്ലാത്തത് അപ്രായോഗികവും പ്രാചീനവും അപരിശ്കൃതവുമായി മുദ്രകുത്തുന്ന സാമ്രാജ്യത്വ മനസ്സില്‍ നിന്നു വന്ന ഒരു നാമധേയം.
ആമിഷ് സമൂഹം അതിന്റെ സ്വാഭാവിക വ്യതിരിക്തതകള്‍ മാത്രം കാരണം സാധാരണ അമേരിക്കന്‍ മനസ്സുകളില്‍ നിരവധി അത്ഭുതങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. പുത്രന്‍മാരെ സ്വന്തം വയലുകളില്‍ ജോലിയെടുക്കാന്‍ അയക്കുന്നു എന്ന് തുടങ്ങി, പ്രായമായ അച്ഛനമ്മമാരെ കൂടെ താമസിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നവര്‍ എന്നിങ്ങനെ പോകുന്നു അത്ഭുതങ്ങളുടെ വ്യാപ്തി. ബാലിശവും, അനുകരണീയമല്ലാത്തതുമായ ജീവിതരീതികളാല്‍ കുടുക്കപ്പെട്ടവന്‍ എന്നായിരുന്നു ഒരു ആമിഷ് യുവാവിന്റെ അമേരിക്കന്‍ വായന. തികച്ചും യാഥാസ്ഥികമായ മതകീയ ചുറ്റുപാടും, വീടുകളില്‍ തളക്കപ്പെട്ട - കുഞ്ഞുങ്ങളെ പ്രസവിച്ച് വളര്‍ത്തല്‍ - പെണ്‍ ജീവിതവുമാണ് ആമിഷ് യുവതിയുടെ അമേരിക്കന്‍ പൊതുചിത്രം.
ഞങ്ങള്‍ ലങ്കാസ്ററിന്റെ ഉള്‍പ്രദേശങ്ങളില്‍ ആമിഷ് കുടുംബങ്ങളുടെ തേടിയിറങ്ങി. വളരെ വൃത്തിയുള്ളതും സുന്ദരവുമായ ഗ്രാമാന്തരീക്ഷം. പൊടിപടലങ്ങളില്ലാത്ത നിരത്തിന്റെ ഇരുവശങ്ങളും പച്ചപ്പുല്ലുകള്‍ ഭംഗിയായി വെട്ടിയൊതുക്കിയിരിക്കുന്നു. ഇങ്ങ് മലബാറിലെ ചെമ്മണ്‍ പാതകളില്‍ സൈക്കിളോടിച്ചു നടന്ന ഇയ്യുള്ളവനില്‍ ഈ വക കാര്യങ്ങള്‍ കൌതുകവും ആകര്‍ഷണീയതയും ഉണ്ടാക്കിയതില്‍ അത്ഭുതപ്പെടാനില്ല. അല്‍പം ചെന്നപ്പോള്‍ കൃഷിക്കളങ്ങള്‍ കാണാനായി. ചോളവും പുകയിലയും ഇടവിട്ട് വിളയിക്കുന്നുണ്ട്. നല്ല തുടുത്ത പശുക്കള്‍ അങ്ങിങ്ങായി മേയുന്നത്കൂടി കണ്ടപ്പോള്‍ ഞങ്ങള്‍ക്ക് ആമിഷ് സാന്നിധ്യം മണത്തു. ചീറിപ്പായുന്ന കാറുകള്‍ക്കിടയിലും ഞങ്ങള്‍ ഒരു കുതിര വണ്ടിക്കായി കാത്തു.

അകാംക്ഷക്ക് വിരാമമിട്ടുകൊണ്ട് അകലെ ഒരു കുതിരവണ്ടി പതുക്കെ അടുത്തു വരുന്നു. ഞാന്‍ കാമറ തയ്യാറാക്കി. BMW, ഷെവര്‍ലെ കാറുകള്‍ക്കിടയില്‍ ഒരു കാര്‍ട്ടിനെ (കുതിരവണ്ടി) കണ്ട സന്തോഷവും, അമേരിക്കന്‍ റോസില്‍ ഒരു വയനാടന്‍ ഫ്ളാഷ് ബാക്ക് കാണുന്ന കുസൃതിയും മനസ്സിനെ മദിച്ചു. ഒരു ആമിഷ് കുടുംബമാണ് വരുന്നത്. കുതിരവണ്ടിക്ക് മുന്‍പില്‍ അച്ഛനും അമ്മയും പിറകില്‍ രണ്ട് കുഞ്ഞുങ്ങളെയും കാണാം. സവിശേഷമായ വസ്ത്രധാരണംകൊണ്ട് ഇവരെ പ്രത്യേകം തിരിച്ചറിയാം.

100_0877


ആമിഷ് സാമൂഹ്യഘടനയില്‍ വസ്ത്രധാരണത്തിന് പ്രത്യേക സ്ഥാനമുണ്ട്. കുട്ടികള്‍ക്ക്, യുവതീ യുവാക്കള്‍ക്ക് മുതിര്‍ന്നവര്‍ക്ക് എന്നിങ്ങനെ വ്യത്യസ്ഥവും നിശ്ചിതവുമായ വേഷങ്ങള്‍ ഉണ്ട്. നീല, റോസ്, കറുപ്പ് പൊതുവായി വെളുപ്പ് എന്നിവയാണ് വസ്ത്രങ്ങള്‍ക്ക് നിശ്ചയിക്കപ്പെട്ട നിറങ്ങള്‍. തുണിയുരിയുന്ന യാങ്കീ സംസ്കാരത്തിന് നേര്‍വിപരീതമാണ് ആമിഷ് വസ്ത്രധാരണം. വിവാഹസമയത്തെ പ്രത്യേക വസ്ത്രമൊഴിച്ച്, പൊതുജീവിതത്തില്‍ ഇവരെ കണ്ടാല്‍ നമ്മുടെ സ്കൂളുകളിലെ യൂണിഫോം ഓര്‍മ്മ വരും. സാമ്പത്തിക മേല്‍ക്കോയ്മയുടെ അടയാളമായി കീശയെ കാണുന്ന ഇവര്‍ സ്വന്തം വസ്ത്രങ്ങളില്‍ ഇവ തയ്പിക്കാറില്ല.

dresses


ചരിത്രപരമായ നിരവധി കാരണങ്ങളില്‍ കെട്ടിക്കുടുങ്ങി നില്‍ക്കുന്നതാണ് ആമിഷ സംസ്കാരം. പൊതുസമൂഹത്തോട് കാണിക്കുന്ന വൈമുഖ്യവും, പ്രത്യേകമായ വിദ്യാഭ്യാസ വ്യവസ്ഥയും (ഫെഡറല്‍ ഭരണകൂടങ്ങളോട് നിയമയുദ്ധം നടത്തിയാണ് ഈ ആനുകൂല്യം നേടിയെടുത്തത്.). എല്ലാം 17-18 നൂറ്റാണ്ടുകളിലെ യൂറോപ്യന്‍ കൃസ്ത്യന്‍ വിശ്വാസികള്‍ക്കിടയിലെ തര്‍ക്കങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു. സാമ്പ്രദായികമായ കൃസ്ത്യന്‍ പൌരോഹിത്യത്തോട് പോരടിച്ച് Switzerland ലെ ഉള്‍പ്രദേശങ്ങളില്‍ രൂപംകൊണ്ട കൃസ്ത്യന്‍ അവാന്തരവിഭാഗമാണ് ഇന്ന് ആമിഷ് എന്നറിയപ്പെടുന്നത്. ജാക്കബ് അമ്മാന്റെ നേതൃത്വത്തില്‍ നടത്തിയ നിരന്തര ആശയ പോരാട്ടങ്ങള്‍ രക്തരൂക്ഷിതമായ ഉന്‍മൂലന ആക്രമണങ്ങളില്‍ പര്യവസാനിച്ചു. ഭൂരിപക്ഷമായ യാഥാസ്തിതിക പൌരോഹിത്യത്തില്‍നിന്ന് രക്ഷപ്പെട്ട് ആദ്യം ജര്‍മ്മനിയിലേക്കും പിന്നീട് ലോകത്തിന്റ വിവിധ ഭാഗങ്ങളിലേക്ക് ചേക്കേറിയവരാണ്. ഇന്ന് സ്ഥാപക നേതാവിന്റെ പേരിലറിയപ്പെടുന്ന ആമിഷ സമൂഹം. ജര്‍മ്മന്‍യാത്ര കാരണമാവാം, ഈ സമൂഹത്തിന്റെ പ്രാഥമികഭാഷ ഇന്നും ജര്‍മ്മന്‍ തന്നെയാണ്. പുറം സമൂഹത്തോട് ഇടപഴകുമ്പോള്‍ മാത്രം ഇവര്‍ ഇംഗ്ളീഷ് ഭാഷ ഉപയോഗിക്കുന്നു.

family-members


നിരന്തരമായ ആക്രമണങ്ങളില്‍നിന്ന് രക്ഷപ്പെടാന്‍ വേണ്ടിയും, ആശയപരമായ അസ്ഥിത്വം സംരക്ഷിക്കപ്പെടാന്‍വേണ്ടിയും ആദ്യകാലങ്ങളില്‍ സ്വീകരിച്ച നിരവധി നടപടികള്‍, ഇന്നും ഈ സംസ്കാരത്തിന്റെ ഭാഗമാണ്. സ്വന്തമായി ചര്‍ച്ചുകള്‍ സ്ഥാപിക്കാത്ത ഇവര്‍ ഞായറാഴ്ച പ്രാര്‍ത്ഥനകള്‍ ഓരോ വീടുകളില്‍ വെച്ചാണ് നടത്താറ്. ഭൂ അതിരുകള്‍ക്കനുസരിച്ച് വ്യത്യസ്ഥ ജില്ലകളായി തിരിച്ച്, സൌകര്യമനുസരിച്ച് സ്കൂളുകളും അനുബന്ധ സജ്ജീകരണങ്ങളും ഒരുക്കിയിരിക്കുന്നു.
സ്കൂള്‍, അദ്ധ്യാപികമാരാലാണ് നിയന്ത്രിക്കപ്പെടുന്നത് വിവാഹം കഴിഞ്ഞിട്ടില്ലാത്ത, ആമിഷ് സ്കൂളില്‍ നിന്ന് ഉന്നത പഠനം കഴിഞ്ഞിറങ്ങിയ യുവതികളാണ് അദ്ധ്യാപികമാര്‍. ഓരോ സ്കൂളും 8-ാം ക്ളാസ് വരെയാണ് ഉണ്ടായിരിക്കുക. ഗരുവിന്റെ ഉന്നത പഠനത്തിനും 8-ാം ക്ളാസ് തന്നെയാണ് അതിരിടുന്നത്. പഠനം കഴിഞ്ഞ ആണ്‍കുട്ടികള്‍ അച്ഛന്റെ കൂടെ കൃഷിയനുബന്ധ ജോലികള്‍ക്കും പെണ്‍കുട്ടികള്‍ ഗൃഹാന്തരീക്ഷത്തിലും സജീമവമാകും.

100_1288


ആമിഷ് ഭവനങ്ങള്‍ സാധാരണ അമേരിക്കന്‍ സംവിധാനങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്ഥമാണ്. കുടുംബവും, കുടുംബ ബന്ധങ്ങളും വിലമതിക്കപ്പെടുന്ന ഇവരുടെ ജീവിതത്തില്‍, വീടുകളുടെ ആന്തരിക സംവിധാനങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. അടുക്കളയില്‍ തന്നെ കിടക്കയും, വായനാ മേശയും, കുട്ടികളുടെ കളിപ്പാട്ടങ്ങളും കൊച്ചു കസേരകളും തുടങ്ങി ഒരു തമിഴന്‍ ഒറ്റമുറി ഭവനത്തിലുള്ള എല്ലാം ഉണ്ടായിരിക്കും അവിടെ. മറ്റു മുറികള്‍ ഉണ്ടെങ്കില്‍ തന്നെയും നിറഞ്ഞ സ്നേഹവും, ഇഴ പിരിയാത്ത ബന്ധങ്ങളിലെ സ്നിഗുതയും നിലനിര്‍ത്താന്‍ വേണ്ടി, ആമിഷ് അടുക്കളകള്‍ എല്ലായിപ്പോഴും കുടുംബമേളയുടെ കലപിലകളാല്‍ സമൃദ്ധമായിരിക്കും.
ഇവിടെ വൈദ്യുതിക്ക് സ്ഥാനമില്ല. ഗൃഹാന്തരീക്ഷത്തില്‍ വൈദ്യുതി വിളക്കുകളോ, ഉപകരണങ്ങളോ ഒന്നും തന്നെ കാണനൊക്കില്ല. മെഴുകുതിരി വെളിച്ചവും, മറ്റു പ്രകൃതിദത്ത ഇന്ധനങ്ങളാല്‍ പ്രവര്‍ത്തിപ്പിക്കപ്പെടുന്ന കൊച്ചു യന്ത്രങ്ങളോ കാണാം. ആധുനികതയുടെ ലോകാസ്ഥാനത്ത്, ലാളിത്യത്തിന്റെയും, വിപരീത ചിന്തയുടെയും മഹാപ്രളയം തന്നെ സംവിധാനിക്കപ്പെട്ടിരിക്കുന്നു ഇവിടെ.

100_1259


അത്യാധുനിക കാറുകള്‍ക്കിടയിലൂടെ ആര്‍ജ്ജവത്തോടെ കുതിര വണ്ടിയോടിച്ചു നീങ്ങുന്ന ഇവരില്‍ ഇനിയും ഒരു കീഴടങ്ങലിന്റെ ചെറു ഇളക്കങ്ങള്‍ പോലും കാണാനായിട്ടില്ല. കൃഷിയിടങ്ങളിലെ കൊയ്തിനും വിതക്കും, പിന്നീട് ധാന്യങ്ങള്‍, സംഭരണ കേന്ദ്രങ്ങളിലെത്തിക്കുന്നതും എല്ലാം കുതിര വണ്ടികളില്‍ തന്നെ.
ടി.വി.യോ റേഡിയോവോ ഇവരുടെ ആഭ്യന്തര ജീവിതത്തെ മലിനപ്പെടുത്താറില്ല. ആമിഷ് സാമൂഹ്യ ഘടനയുടെ അസൂയ്യാവഹമായി കെട്ടുറപ്പും. ഉണ്മയും നിലനിര്‍ത്തുന്നതില്‍ ഈ ആധുനിക സങ്കേതങ്ങലുടെ ബഹിഷ്കരണം വഹിക്കുന്ന പങ്ക് ചെറതല്ല. ഏതൊരു മാറ്റവും സമുദായ നേതാക്കളുടേ നിരന്തരമായ ചര്‍ച്ചകള്‍ക്കും ആലോചനകള്‍ക്കും ശേഷം മാത്രമാണ് സ്വീകരിക്കപ്പെടുന്നത്. ടി.വി, വൈദ്യുതി, കാര്‍ തുടങ്ങിയവ ഇത്തരുണത്തില്‍ അത്യാവശ്യമല്ലെന്ന് കണ്ട് ഒരിക്കല്‍ തള്ളിക്കളപ്പെട്ടവയാണ്.

in-farm


അദ്ധ്വാനവും, സഹവര്‍ത്തിത്തവും ഈ വിഭാഗത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷതകളാണ്. ആമിഷ് കൌണ്ടിയിലൂടെയുള്ള യാത്രകള്‍ക്കിടയില്‍ വയലോലകളിലും മെതിക്കളങ്ങളിലും കഠിനാദ്ധ്വാനം ചെയ്യുന്ന നീല ഷര്‍ട്ടും കറുത്ത പാന്റു ധരിച്ച യുവാക്കളെ കാണാതായി. ക്രിസ്ത്യന്‍ സാമ്പ്രധായിക സംവിധാനങ്ങളില്‍ നിന്ന് കലഹിച്ചു വേറിട്ടു നില്‍ക്കുന്ന ഇവര്‍ അനാബാപ്റ്റിസ്റ് വിഭാഗക്കാരാണ്. വിവാഹത്തിന് പ്രത്യേകമായ സാമ്പ്രധായിക രീതികള്‍ പിന്തുടരുന്ന ഇവര്‍ക്കിടയില്‍ വിവാഹ മോചനം അനുവദനീയമല്ല. വിവാഹത്തോടു കൂടി ഒരു ആമിഷ് യുവാവിന്റെ വസ്ത്രധാരണത്തിലും, ജീവിത രീതികളിലും പ്രകടമായ മാറ്റങ്ങല്‍ കാണാന്‍ തുടങ്ങും. താടി രോമങ്ങള്‍ നീട്ടി വളര്‍ത്താന്‍ തുടങ്ങുന്നത് ഇതില്‍ പ്രധാനമാണ്. പൊതുവില്‍ ഇവര്‍ ഒരു താടിക്കാരുടെ സമൂഹമാണ്.

amih-youth

അമേരിക്കന്‍ സമൂഹത്തിന്റെ ഭാഗമായിരിക്കെതന്നെ, മുഴുവന്‍ ജീവിത രംഗത്തും തനതു സാംസ്കാരികത സംരക്ഷിക്കുന്നതെങ്ങിനെ എന്നത് ഒരു വലിയ ചോദ്യ ചിഹ്നം തന്നെയായിരുന്നു എനിക്ക്. കണ്‍മുന്നില്‍ കാണുന്ന പരിഷ്കൃത ലോകത്തോട് തികച്ചും വിരക്തി കാണിക്കാന്‍ ഇവരെ പ്രാപ്തരാക്കുന്ന ആന്തരിക ശക്തിയെ കുറിച്ച് പലരും പഠനം നടത്തിയിട്ടുണ്ട്. പ്രായ പൂര്‍ത്തിയായ ഓരോ യുവാവിനും ആമിഷ് സാമൂഹ്യഘടനയില്‍ നിന്ന് സ്വമേധയാ വിടുതല്‍ വാങ്ങാന്‍ അവസരമുണ്ട് എന്നിരിക്കെ, ഈ കൊഴിഞ്ഞ് പോക്ക് കേവലം 5% ആയി പരിമിതപ്പെടുത്താന്‍ ഇവര്‍ക്ക് ഇന്നും കഴിയുന്നുണ്ട്. ശക്തവും സ്നേഹമസൃണവുമായ കുടുംബാന്തരീക്ഷം ഇത്തരം വിടുതല്‍ വാങ്ങലിന്റെ മുന്നില്‍ ഒരു പ്രധാന വിലങ്ങുതടിയാണ് എന്നാണ് ലാങ്കസ്റാര്‍ ആമിഷ് മ്യൂസിയത്തിലെ ക്യുറേറ്റര്‍ ലേഖകനോട് പറഞ്ഞത്.
പൊതു ദൃഷ്ടിയില്‍ ഇതൊരു ഐസൊലേറ്റ് സൊസൈറ്റി ആണെങ്കിലും, പുറമെ ആര്‍ക്കും ആമിഷ് വിശ്വാസധാരയില്‍ പ്രവേശനം നേടാവുന്നതാണ്. കേവലം 5 പേര്‍ മാത്രമെ കഴിഞ്ഞ നൂറ്റാണ്ടില്‍ ഇത്തരുണത്തില്‍ പ്രവേശനം നേടിയിട്ടുള്ളൂ.
തിരിച്ചു പോരുമ്പോള്‍ ഇങ്ങകലെ ദൈവത്തിന്റെ സ്വന്തം നാട് അതിവേഗം ബഹുദൂരം പാശ്ചാത്യവല്‍ക്കരിക്കപ്പെടുന്നത് മനസ്സില്‍ നിറഞ്ഞു. ടി.വി യും, കമ്പ്യൂട്ടറും ഉച്ച ഭക്ഷണത്തിന്റെ കൂടെ തൊട്ടുക്കൂട്ടുന്ന മലയാളി, ആധുനികതയുടെ മക്കയില്‍ അതിജീവനത്തിന്റെ ഓള്‍ഡ് ഓര്‍ഡര്‍ പാഠങ്ങള്‍ അഭ്യസിക്കുന്ന ആമിഷ് യുവാവിനെ എന്തുവിളിക്കും എന്ന് സന്ദേഹിച്ചു പോയി.

Friday, October 09, 2009

ശശി തരൂരിന്‌ മഗ്സാസെ അവാര്‍ഡ്

റ്റിറ്ററിലൂടെ ജനങ്ങളെ സേവിക്കുമെന്ന ധീരമായ നിലപാടും കഠിനമായ മറ്റ് പ്രായോഗിക നിലപാടുകളും പരിഗണിച്ച് ശശി തരൂരിന്‌ മഗ്സാസെ അവാര്‍ഡ് നല്‍കാമെന്ന് ഇന്ത്യാ ഗവണ്മന്റ് ഫിലിപൈന്‍സ് ഗവണ്മന്റിനോട് അഭ്യര്‍ഥിക്കുമെന്ന് കേള്‍ക്കുന്നു. സമഗ്ര സാഹിത്യ സംഭാവനക്ക് ജ്നാന‍പീഠം,
എകണോമി ക്ലാസില്‍ സമാധാനത്തോടെ യാത്ര ചെയ്തതിന്‌ ഗാന്ധി സമാധാന അവാര്‍ഡ്, റ്റിറ്ററിലൂടെ നാഷണല്‍ ഇന്റഗ്രേഷന്‍ അസൂയാവ‍ഹമായ തരത്തില്‍ ഒപ്പിച്ചെടുത്തതിന്‌ ഇന്ദിരാഗാന്ധി നാഷണല്‍ ഇന്റഗ്രേഷന്‍ അവാര്‍ഡ് , റ്റിറ്ററിലൂടെ തന്നെ ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന സാധാരണക്കാരന്റെയും, വിദേശത്ത് അറബിയുടെ ആടിനെ മേച്ചും ലിഫ്റ്റ് ടെക്നോളജി പഠിച്ച് ഉന്നതങ്ങളില്‍ ജോലി ചെയ്യുന്നവന്റേയും പ്രശ്നങ്ങള്‍ പരിഹരിക്കുന്നതും പരിഗണിച്ച് കര്‍മ്മവീര്‍ പുരസ്കാരവും എന്നിവയും നല്‍കാവുന്നതാണ്‌. എകണോമി ക്ലാസില്‍ കന്നുകാലിക്ക് സമാനം യാത്ര ചെയ്ത് കൂടെ യാത്ര ചെയ്ത ഇരുകാലി ഇന്ത്യന്‍ ഫൂള്‍സില്‍ നിന്ന് പകര്‍ച്ചവ്യാധികള്‍ ഒന്നും വരാതിരുന്നത് പരിഗണിച്ച് പ്രത്യേക ആരോഗ്യ അവാര്‍ഡ്  ശരത് പവാറിനും തരൂരിനും പങ്കിട്ടു കൊടുക്കാനും തീരുമാനിക്കാം. പ്രത്യേക രാഷ്ട്രീയ പരിചയമോ, ജനസേവനം പോലുള്ള തോന്ന്യാസങ്ങളോ ചെയ്യാതെ തന്നെ തിരുവനന്തപുരത്ത് മല്‍സരിച്ചതും, മാന്യ ദേഹത്തെ വിജയിപ്പിച്ചതും പരിഗണിച്ച് തിരോന്തരക്കാരുക്കും തരൂരിനും ഇത്തവണത്തെ ദേശീയ ധീരതാ അവാര്‍ഡ് പങ്കിട്ടെടുക്കാം.
പത്മ ഭൂഷണ്‍, പത്മ വിഭൂഷണ്‍ എന്നീ പുരസ്കാരങ്ങള്‍ ഈ 'ജന' നേതാവിന്‌ ചെറുതായി പോകുമൊ എന്ന് കരുതി ഇത്തവണത്തെ ഭാരത രത്ന തന്നെ ഇയാള്‍ക്ക് നല്‍കാമെന്ന് തത്വത്തില്‍ തീരുമാനിച്ചിട്ടുണ്ട്. കുറച്ച് കാലമായി ഭാരത രത്ന നല്‍കാന്‍ ഇന്ത്യാ മഹാരാജ്യത്ത് ആളെ കിട്ടാനില്ലായിരുന്നു. കമ്മിറ്റിക്കാര്‍ കട്ടന്‍ ചായ ഒരു പാട് കുടിച്ചു പിരിഞ്ഞിട്ടും ഇന്ത്യന്‍ രത്നമായി തിളങ്ങാന്‍ ആളില്ലാതായപ്പോള്‍, നമ്മുടെ വാജ്പേയി സാഹിബിന്‌ കൊടുത്താലോ എന്ന് കരുതിയിരുന്നതായിരുന്നു. അദ്ദേഹം ഇന്ത്യയെ മൊത്തത്തില്‍ തിളക്കി പണി നഷ്ടപ്പെട്ട ആളാണെന്ന പരിഗണനയും ഉണ്ടായിരുന്നു.
ഇത്തവണ അത്തരം കണ്‍ഫ്യൂഷനുകള്‍ ഒന്നും ഉണ്ടായില്ല. ഐക്യകണ്ഠേന ആയിരുന്നു തീരുമാനം. തരൂര്‍ സാറ് ആയതു കോണ്ട് മന്മോഹന്‍ സാറിനും സമാധാനം ഉണ്ട്. യജമാനന്‍ കണ്ണുരുട്ടില്ലാല്ലോ...
അനുമോദനങ്ങള്‍ മിസ്റ്ററ് തരൂര്‍, അനുമോദനങ്ങള്‍ മിസ്റ്റര്‍ ബരാക്ക് ഒബാമ.

ഗാന്ധിജിക്ക്‌ കിട്ടാത്തത്‌ ഒബാമക്ക്‌ കിട്ടി

സമാധാനത്തിന്റെ സന്ദേശം ഉയര്‍ത്തിപ്പിടിച്ച്‌ സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ അധിപരോട്‌ സഹന സമരം നടത്തി ഭാരതത്തെ വിദേശ കരങ്ങളില്‍ നിന്ന് മോചിപ്പിച്ച ഗാന്ധിജിക്ക്‌ കിട്ടാത്ത സമാധാന പുരസ്കാരം ഇന്നലെ വന്ന, ഒന്നു രണ്ട്‌ ഗിരി പ്രഭാഷണങ്ങള്‍ മാത്രം നടത്തി കൈയ്യടി നേടിയ ബരാക്ക്‌ ഒബാമക്ക്‌ കിട്ടി.

കൊള്ളാം!!!

മുമ്പ് നാട്ടിന്‍ പുറത്ത്‌ ഉത്സവത്തിന്‌ ആളു കൂടാന്‍ പ്രധാന മെയ്‌ വഴക്കക്കാരനെ കൊണ്ട്‌ അഭ്യാസം നടത്തിച്ച്‌ അവന്‌ ഒരു ആദരവും നല്‍‍കുമായിരുന്നു. ഒബാമയെ എഴുനള്ളിച്ച്‌ അമേരിക്കന്‍ കോര്‍പ്പറേറ്റ്‌ ലോകം അങ്ങനെ ലോകത്തിന്റെ സമാധാന പാലകരായി.
നോബല്‍ സമ്മാന കമ്മിറ്റിക്കും വേണ്ടത്‌ പബ്ലിസിറ്റി തന്നെ.

Thursday, October 08, 2009

നയാഗ്രയിലെ ദിവസങ്ങള്‍




   വന്യമായ ആവേശത്തോടെ ഒഴുകുന്ന നയാഗ്ര പെട്ടെന്ന് കോപിഷ്ടയായി കുതിച്ച്‌ ചാടി താഴെ പാറക്കെട്ടുകളോട്‌ അരിശം തീര്‍ത്ത്‌ മുത്തു മണികളായി ചിതറി മീറ്ററുകള്‍ക്കപ്പുറം വരെ കോള്‍മയിര്‍ കൊള്ളിക്കുന്ന നയനാനന്ദകരമായ കാഴ്ച് ഒരല്‍ഭുത ലോകത്തെന്ന പോലെ വീക്ഷിക്കുകയാണ്‌ ഞങ്ങള്‍. നയാഗ്രയിലെ അമേരിക്കന്‍ ഫാള്‍സ്‌ എന്ന വെള്ളച്ചാട്ടത്തിന്റെ പതന പ്രദേശത്ത്‌ മേയ്ഡ്‌ ഓഫ്‌ മിസ്റ്റ്‌ ബോട്ട്‌ യാത്രക്ക്‌ ഒരുങ്ങി എത്തിയതായിരുന്നു ഞങ്ങള്‍ അഞ്ചു പേര്‍.

കാനഡയിലെ ഒന്റാറിയോ സംസ്ഥാനത്തെയും, അമേരിക്കയിലെ ന്യൂയോക്ക്‌ സംസ്ഥാനത്തെയും നയാഗ്രന്‍ നദിക്ക്‌ മുകളില്‍ ബന്ധിപ്പിക്കുന്ന റയിന്‍ബോ ബ്രിഡ്‌ജ്‌ എന്ന അന്താരാഷ്ട്ര പാലത്തിന്‌ താഴെ കൂടിയാണ്‌ ആവേശകരമായ ഈ ബോട്ട്‌ യാത്ര. അര മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന യാത്ര വെള്ളച്ചാട്ടത്തിന്റെ നേര്‍ താഴ്ഭാഗം വരെയെത്തും. നയാഗ്ര സന്ദര്‍ശിക്കുന്ന ആര്‍ക്കും ഒഴിച്ചു കൂടാനാവാത്ത ഒരിനമാണ്‌ 'മെയ്ഡ്‌ ഓഫ്‌ മിസ്റ്റ്‌'.യാത്ര തുടങ്ങിക്കഴിഞ്ഞു.
നനയാതിരിക്കാന്‍ എല്ലാവരും നീല നിറത്തിലുള്ള പ്രത്യേക ജാക്കറ്റ്‌ ധരിച്ചിട്ടുണ്ട്‌. വെള്ളച്ചാട്ടത്തിന്റെ അടുത്തെത്തുന്തോറും തെറിച്ചു വീഴുന്ന ജലകണങ്ങള്‍ക്ക്‌ കരുത്ത്‌ കൂടി വരുന്നു. ആഞ്ഞു തറക്കുന്ന വെള്ളത്തുള്ളികള്‍ പറന്നു വരുന്ന ബുള്ളറ്റുകളെ ഓര്‍മ്മപ്പെടുത്തും. കാമറയെടുത്ത്‌ അവാച്ച്യമായ ആ അനുഭൂതിയെ പകര്‍ത്താനൊരു വ്യഥാ ശ്രമം നടത്തി. പക്ഷേ ആരോടോ അരിശം തീര്‍ക്കനെന്ന പോലെ നയാഗ്രയിലെ വെള്ളത്തുള്ളികള്‍ ഉന്നതങ്ങളില്‍ നിന്ന് നിപതിച്ച്‌ കരിമ്പാറകളോട്‌ മല്ലിട്ട്‌ ശരമഴയായി എത്തുമ്പോള്‍ കാമറക്കണ്ണുകള്‍ തോറ്റ്‌ പിന്മാറുകയേ ഉള്ളൂ.

ബോട്ട്‌ യാത്ര കഴിഞ്ഞപ്പോഴേക്ക്‌ ആകെ നനഞ്ഞ്‌ കുതിര്‍ന്നിരുന്നു. ഇത്തിരി നേരം ഇളം വെയിലേറ്റ്‌ വശ്ശ്യമായി നിപതിക്കുന്ന ജലപ്പ്രവാഹത്തെ വീക്ഷിച്ച്‌ ചാരു ബെഞ്ചിലിരുന്നു. ജലപാതത്തിന്റെ അരികു വശത്തു കൂടെ കുറച്ച്‌ മുകളിലേക്ക്‌ കയറിയാല്‍ ഒരു കൊച്ച്‌ പ്ലാറ്റ്‌ഫോര്‍മില്‍ എത്തും. തെറിച്ചു വീഴുന്ന ജലകണികകള്‍ തിരുവാതിര ഞാറ്റുവേലയെ ഓര്‍മിപ്പിക്കും വിധം മഴയായി രൂപാന്തരപ്പെടുന്നതിവിടെയാണ്‌.
മുഴുസമയവും തിമര്‍ത്തു പെയ്യുന്ന ഇടമുറിയാ മഴ !!!. സുന്ദരമായ ആ മഴക്കുളി അനുഭവിച്ചാസ്വദിക്കാതിരിക്കാന്‍ മലബാറിന്റെ ഇങ്ങേ അറ്റത്ത്‌ ഉടക്കി നിന്നിരുന്ന ഗ്രാമീണ മനസ്സ്‌ അനുവദിച്ചില്ല. അഞ്ച്‌ പേരും ധരിച്ച വസ്ത്രങ്ങളപ്പാടെ തന്നെ ആ മഴയിലേക്കിറങ്ങി.

റയിന്‍ബോ ബ്രിഡ്‌ജ്‌

നട്ടുച്ച കത്താന്‍ തുടങ്ങിയപ്പോള്‍ വയറിനകത്ത്‌ വിശപ്പിന്റെ വിളി തുടങ്ങിയിരുന്നു.നന്നായി മനസ്സറിഞ്ഞ്‌ ഒരു ഉച്ച ഭക്ഷണം കഴിക്കാന്‍ കൊതിയായി. അമേരിക്കയില്‍ എത്തിയതു മുതല്‍ മനസ്സിനുള്ളില്‍ വിങ്ങി കൊണ്ടിരിക്കുന്ന വികാരം ഇത്തിരി ഉറക്കെ പുറത്ത് വന്നു പോയി.

'എനിക്കൊരു ഹലാല്‍ ഭക്ഷണം കഴിക്കണം'

അമേരിക്കന്‍ ജീവിതത്തിന്റെ ആദ്യ കാലത്ത്‌ ഭക്ഷണം ഒരു പ്രധാന പ്രശ്നമായിരുന്നു. നാക്കിന്‌ ശീലിക്കാത്ത ഹോട്ട്‌ ഡോഗ്‌, ബര്‍ഗറും കഴിക്കുന്നതിലപ്പുറം മന:പ്രയാസം അതില്‍ ഉപയോഗിക്കുന്ന ചിക്കനും ബീഫും ഹലാല്‍ അല്ലെന്നുള്ള അറിവായിരുന്നു. പരമാവധി ഒഴിഞ്ഞു നില്‍കാന്‍ ശ്രമിച്ചാലും, യാത്രകളില്‍ അതെപ്പോഴും പ്രായോഗികമാവണമെന്നില്ല.
അമേരിക്കയിലെ വെജിറ്റേറിയന്‍ എന്നെ സമ്പന്ധിച്ചിടത്തോളം കുറെ ഇലകളും പൂവും പിന്നെ ധാരാളമായി ബട്ടറും ആയിരുന്നു.
ഈ ഭക്ഷണങ്ങളുടെ ചീര്‍ത്ത മുഖം കാണുമ്പഴേ വിശപ്പ്‌ അവസാനിച്ചു പോകും. ബിസ്മി ചൊല്ലി, കിട്ടിയ ഭക്ഷണത്തില്‍ പന്നിയിറച്ചി ഇല്ലെന്നുറപ്പു വരുത്തി കഴിക്കല്‍ മാത്രമാണ്‌ പിന്നെ ആകെയുള്ള വഴി.
എല്ലാ ആഴചാവസാനങ്ങളിലും കാഴ്ച കാണാന്‍ വണ്ടിയെടുത്ത്‌ ഇറങ്ങുന്ന ഞങ്ങള്‍ക്ക്‌, എത്തുന്നിടത്തെ കൊച്ചു ഹോട്ടലുകളില്‍ കിട്ടുന്ന ഭക്ഷണം കഴിക്കുകയല്ല്ലാതെ വേറെ നിവര്‍ത്തിയില്ല. കഴിഞ്ഞ രണ്ട്‌ മാസങ്ങളായി നിരന്തരം തുടരുന്ന ഈ നിവൃത്തികേട്‌ ഭക്ഷണത്തോട്‌ തന്നെ വിരക്തി തോന്നുന്ന അവസ്ഥയിലേക്ക്‌ വളര്‍ന്ന നേരത്താണ്‌ തികച്ചും അവിചാരിതമായി നയാഗ്രയിലേക്കുള്ള ഈ യാത്ര ഉണ്ടാകുന്നത്‌.
ജീവിതത്തിലെ വിദൂര സ്വപ്നങ്ങളില്‍ പോലും കടന്നു വരാതിരുന്ന നയാഗ്രയുടെ വശ്യ മനോഹര രൂപം ഇതാ ഇവിടെ അതിന്റെ മുഴുവന്‍ സൗന്ദര്യവും സിരകളില്‍ ആവാഹിച്ച്‌ പീലി വിടര്‍ത്തി നിന്നാടുന്നു. സ്വന്തം കണ്ണുകളേയും മനസ്സിനേയും വിശ്വസിക്കാനാവാത്ത അപൂര്‍വ്വ നിമിഷങ്ങള്‍.

മധുവിധുവിന്റെ ആദ്യ നാളുകളില്‍, ഇത്തിരി കാലത്തേക്കാണെങ്കില്‍ പോലും, പറിച്ചെറിയപ്പെട്ട പ്രവാസിയായി അന്യ നാട്ടിലെത്തി അവിടുത്തെ പ്രകൃതിയോടും സാമൂഹ്യന്തരീക്ഷത്തോടും ഇണങ്ങാന്‍ ശ്രമിക്കുമ്പോള്‍ ലഭിച്ച അസുലഭ സൗഭാഗ്യത്തെ ദൈവിക വരദാനമായല്ലാതെ കാണാന്‍ വയ്യ. മനസ്സിന്റെ വിങ്ങലുകളും, ഒറ്റപ്പെടലിന്റെ സ്വകാര്യ നൊമ്പരങ്ങളും നയാഗ്രയുടെ വിശ്രുത സൗന്ദര്യത്തിന്‌ മുന്നില്‍ അലിഞ്ഞു പോയി.
  അങ്ങിങ്ങായി കാണപ്പെട്ട തലമറച്ച സ്ത്രീകളാണ്‌ മനസ്സിനകത്തേക്ക്‌ ഹലാല്‍ ഭക്ഷണത്തിന്റെ ഓര്‍മ്മകള്‍ തിരിച്ചു വിളിച്ചത്‌. പാകിസ്താനി-അറബ്‌ മുഖങ്ങളാണധികം. അടക്കിപ്പിടിച്ച ആഗ്രഹം ഔചിത്യലേശമന്യേ പുറത്തു വന്നത്‌ പ്രജീഷിന്റെ പ്രതികരണത്തില്‍ പതറിപ്പോയി.

'തന്റെ ഹലാല്‍ ഒന്നും ഇവിടെ കിട്ടില്ല മച്ചോ...'

പ്രതീക്ഷിക്കാത്ത പലതും അവിചാരിതമായി ലഭിച്ച ആത്മ വിശ്വാസത്തില്‍ മനസ്സില്‍ തൊട്ടടുത്തോരു ഹലാല്‍ ഭക്ഷണ ശാല മണത്തു. നേരത്തെ കണ്ട തലമറച്ച സ്ത്രീ മുഖങ്ങളെ പിന്‍തുടര്‍ന്നാല്‍ ഉദ്ദേശിച്ച ഹോട്ടല്‍ കണ്ടെത്താനാവുമെന്ന നിഷ്കളങ്ക ചിന്തയില്‍, നയാഗ്രയിലെ കാഴ്ച്ചകളെ മറന്നു പോയി ഞാന്‍.

ഞങ്ങളിപ്പോള്‍ ഗോട്ട്‌ ഐലന്റിലെത്തിയിരിക്കുന്നു. നയാഗ്രന്‍ നദി വെള്ളച്ചാട്ടമായി രൂപാന്തരപ്പെടുന്നതിന്‌ മുന്‍പ്‌ രണ്ടായി പിരിഞ്ഞ്‌ ഒന്ന് ഹോഴ്സ്‌ ഷൂ വെള്ളച്ചാട്ടമായും മറ്റേത്‌ പൂര്‍ണ്ണമായി അമേരിക്കന്‍ നിയന്ത്രണത്തിലുള്ള അമേരിക്കന്‍ ഫാള്‍സുമായി മറുന്നുണ്ട്‌.  ഈ വഴിപിരിയല്‍ മൂലം രൂപാന്തരപ്പെട്ട ഒരു ചെറു ദ്വീപാണ്‌ ഗോട്ട്‌ ഐലന്റ്‌.

രണ്ട്‌ ജലപാതങ്ങളെയും ചേര്‍ത്ത്‌ പിടിച്ചെന്നവണ്ണം നില്‍കുന്ന ഈ ദ്വീപ്‌ നിറയെ വിവിധ കച്ചവട സ്ഥാപനങ്ങളാണ്‌. എവിടെ നോക്കിയാലും മക്ക്‌ ഡോണാള്‍ഡും, സബ്‌വേയും വെന്റീസും മാത്രം. കത്തുന്ന വിശപ്പിനെ എന്റെ ആഗ്രഹ പൂര്‍ത്തീകരണത്തിനായി അവഗണിക്കുകയാണെന്റെ കൂട്ടുകാര്‍.
 
പിന്തുടര്‍ന്നിരുന്ന മുഖങ്ങള്‍ പെട്ടെന്ന് അപ്രത്യക്ഷമാവുന്നു. നൈരന്തര്യം നഷ്ടപെട്ട അന്വേഷണം മറ്റൊന്നില്‍ നിന്ന് പുനരാരംഭിക്കുന്നു. അന്വേഷണത്തിന്റെ നീളം വര്‍ദ്ദിക്കുന്തോറും അസ്വസ്ഥതക്ക്‌ കനം വെക്കുന്നു.തൊട്ടടുത്ത സബ്‌വേ റസ്റ്റാറണ്ടിനകത്തെ കാഴ്ച്ച എല്ലാ പ്രതീക്ഷകളുടേയും അവസാനമായിരുന്നു. എന്റെ പ്രതീക്ഷയായിരുന്നു തല മറച്ച സ്ത്രീകള്‍ സബ്‌വേയിലെ ചാരു ബെഞ്ചിലിരുന്ന് ചിക്കന്‍ ബര്‍ഗര്‍ രണ്ട്‌ കയ്യിലും പിടിച്ച്‌, തൊട്ടടുത്ത കൊക്കക്കോളയെ സാക്ഷിയാക്കി നുണയുന്നു!!!.

  ഒരു ഉള്‍വിളിയുടെ കച്ചിത്തുരുമ്പില്‍ ഞങ്ങള്‍ അന്വേഷണം തുടര്‍ന്നു. വിശപ്പ്‌ എല്ലാവരേയും കീഴടക്കുമെന്നായപ്പോഴാണ്‌ നയാഗ്രയുടെ എറ്റവും വലിയ ആകര്‍ഷണമായ ഹോഴ്സ്‌ ഷൂ വെള്ളച്ചാട്ടത്തിലേക്കുള്ള വഴിയിലെ ഒരു കൊച്ചു തട്ടുകടയില്‍ ആനിയെ കണ്ടത്‌. വിനോദ സഞ്ചാരികള്‍ക്ക്‌ നയാഗ്രയുടെ ചിത്രം പതിച്ച തൊപ്പി, പേന തുടങ്ങിയവ വിറ്റ്‌ ഉപജീവനം നടത്തുന്ന പെണ്‍കുട്ടിയാണ്‌ ആനി. സായിപ്പിന്റെ തുടുത്ത മുഖമല്ല അവള്‍ക്ക്‌. ഇത്തിരി മെലിഞ്ഞ്‌ വിളര്‍ത്ത മുഖമുള്ള അവള്‍ ഒരു ഏഷ്യന്‍ വംശജയാവാനെ വഴിയുള്ളൂ.

അവളുടെ തട്ടുകടയില്‍ നിന്ന് താല്‍കാലികാശ്വാസത്തിന്‌ ഓറഞ്ച്‌ ജൂസ്‌ വാങ്ങി കുടിക്കവെ, കൂട്ടത്തിലെ നേതാവ്‌ കോശി തൊട്ടടുത്ത പ്രധാന കാഴ്ചകളെ കുറിച്ച്‌ തിരക്കി. വളരെ ആവേശപൂര്‍വ്വം അവള്‍ നയാഗ്രയുടെ പ്രധാന ആകര്‍ഷണങ്ങളും സന്ദര്‍ഭത്തിന്‌ പറ്റിയ സമയവും മറ്റും പറഞ്ഞു തന്നു. വര്‍ണ്ണ പ്രഭ പൂരിതമായി അലങ്കരിക്കപ്പെടുന്ന ജലപാതത്തെ കാണാന്‍ വൈകുന്നേരം വരെ കാത്തിരിക്കണം, ആനി തുടര്‍ന്നു.
  സംസാരമധ്യ ഒത്തു കിട്ടിയ ഇടവേളയില്‍ പ്രതീക്ഷ ലേശമന്യേ ഞാന്‍ ചോദിച്ചു, യു നോ അനി വേര്‍ ഹലാല്‍ ഫൂഡ്‌ അവൈലബിള്‍ ഹിയര്‍ ?(ഹലാല്‍ ഭക്ഷണം ലഭ്യമാകുന്ന വല്ല സ്ഥലവും അറിയുമൊ). ഇത്തരം ചോദ്യങ്ങളില്‍ എന്നിക്കിപ്പൊള്‍ സങ്കോചം തോന്നാറില്ല. നമുക്കാവശ്യമുള്ള വിവരങ്ങള്‍ ചോദിച്ചെങ്കിലേ അറിയൂ എന്ന സാമാന്യ ജ്ഞാനം ഞാന്‍ ഇവിടുത്തെ ജീവിതത്തിനിടക്ക്‌ നേടിയെടുത്തിരുന്നു.
 
ആനിയുടെ മുഖം തിളങ്ങി.പെട്ടെന്ന് അവള്‍ ഒരു ബിസിനസ്സ്‌ കാര്‍ഡ്‌ എടുത്ത്‌ അതില്‍ മോശമായ കയ്യക്ഷരത്തില്‍ ആനി എന്നെഴുതി എനിക്ക്‌ തന്നു. ഞാന്‍ കാര്‍ഡ്‌ വാങ്ങി വായിച്ചു, 'മൊബൈല്‍ ഹലാല്‍ ഫൂഡ്‌'!!!

  ആ വിസിറ്റിംഗ്‌ കാര്‍ഡ്‌ എന്നെ ഉലകം ജയിച്ച അവസ്ഥയില്‍ എത്തിച്ചു. ഞാന്‍ തേടുന്ന ഹലാല്‍ ഭക്ഷണം, ഇവിടെ, വിശ്വ പ്രസിദ്ധമായ നയാഗ്രയുടെ മുറ്റത്ത്‌ കിട്ടുമെന്ന അറിവ്‌ എന്നെ ചെറിയൊരു അഹങ്കാരിയാക്കി മാറ്റി. ഞാന്‍ ഒരു നിമിഷം സ്വപ്ന ലോകത്തിലെക്ക്‌ തീര്‍ഥ യാത്ര പോയി.മക്ക്ഡോണാള്‍ഡിനേയും, സബ്‌വേയേയും വെല്ലുന്ന പടുകൂറ്റനൊരു മൊബൈല്‍ ഹലാല്‍ റസ്റ്റാറണ്ട്‌ എന്റെ മുന്നില്‍ തെളിഞ്ഞു. നിറയെ വിഭവങ്ങള്‍ വിളമ്പിയ തീന്‍ മേശകളും, ആവി പാറുന്ന ബിരിയാണികളും കൊണ്ട്‌ അവിടം നിറഞ്ഞു. തിരക്കിട്ട്‌ ഓടുന്ന സപ്ലയര്‍മാരും അക്ഷമരായ അഥിതികളും , എന്റെ മനസ്സ്‌ ഹര്‍ഷപുളകിതമായി.

കൈ കാലുകള്‍ക്ക്‌ പുത്തനുണര്‍വ്വ്‌ കൈ വന്നു. വയറിനകത്ത്‌ വിശപ്പ്‌ തിരിച്ചു വന്നു. അവാച്യമായ വികാരങ്ങളാല്‍ ഞാന്‍ സ്വപ്ന ലോകത്ത്‌ നിലയുറപ്പിച്ചു.

ആനി താങ്ക്സ്‌ പറഞ്ഞപ്പോളാണ്‌ ഞാന്‍ സ്വപ്നം വിട്ട്‌ മണ്ണിലെത്തിയത്‌. തിരിച്ചു ആത്മാര്‍ഥമായ നന്ദി പ്രകാശിപ്പിച്ച്‌ ഞങ്ങള്‍ നടന്നു നീങ്ങി.ഉച്ച അസ്തമിക്കാറായിരിക്കുന്നു. ഇനിയും ഒരു നടത്തം വയ്യ. തൊട്ടടുത്ത സബ്‌വെ റസ്റ്റാറന്റിന്റെ ചാരു ബഞ്ചിലേക്ക്‌ ഞങ്ങള്‍ അഞ്ച്‌ പേരും മടങ്ങി. കോശി, പ്രജീഷ്‌, ദീപു സജോ പിന്നെ ഞാനും.
 

നയാഗ്രയിലെ രണ്ടാം ദിവസം പിറന്നത്‌ തന്നെ എന്റെ ഭക്ഷണ അന്വേഷണത്തിനെന്ന വണ്ണമായിരുന്നു എന്റെ തിടുക്ക പ്രകടനങ്ങള്‍. നയാഗ്രയിലെ കനത്ത ഹോട്ടല്‍ വാടക, അമ്പത്‌ ഡോളറിന്റെ ഡയിലി അലവന്‍സുകാരായ ഞങ്ങള്‍ക്ക്‌ ഇത്തിരി കനത്തതായിരിക്കുമെന്നതിനാല്‍ ഒന്നര മണിക്കൂറിന്റെ യാത്രാ ദൈര്‍ഘ്യമുള്ള ബഫലോയിലെ ഹോട്ടല്‍ ഹോംസ്റ്റ്ഡിലായിരുന്നു ഞങ്ങളുടെ താമസം. (ഹ്രസ സന്ദര്‍ശകര്‍ക്ക്‌ നാട്ടില്‍ ശമ്പളവും, അമേരിക്കയില്‍ വാഹനം, താമസം പിന്നെ 50 ഡോളര്‍ അലവന്‍സും എന്നതായിരുന്നു സീമന്‍സിന്റെ രീതി).കീശയില്‍ ഭദ്രമായി സൂക്ഷിച്ച mobile halal food ന്റെ കാര്‍ഡുണ്ട്‌.വികൃതമായ കൈ അക്ഷരത്തില്‍ കാര്‍ഡിന്റെ വലത്തെ മൂലയില്‍ ആനി എന്ന എഴുത്ത്‌ ഞാന്‍ പലയാവര്‍ത്തി വായിച്ചു.

  ഉച്ചയായപ്പോഴേക്കും ഞങ്ങള്‍ റസ്റ്റാറണ്ട്‌ തേടിയിറങ്ങി. അമേരിക്കന്‍ ഫാള്‍സിനടുത്തെവിടെയോ ആണതെന്ന് കാര്‍ഡിലെ അഡ്രസില്‍ നിന്നറിയാം. അന്വേഷണ നടത്തത്തിന്നിടക്ക്‌ വഴിയരികില്‍ കണ്ട ഇന്ത്യന്‍ റസ്റ്റാറണ്ടുകളില്‍ കണ്ണുകള്‍ ഉടക്കി. മസാല ദോശയുടെ വലിയ ചിത്രങ്ങള്‍ ഞങ്ങളെ മാടി വിളിക്കുന്നു.ചില്ലു ജാലകങ്ങളാല്‍ സമൃദ്ധമായ ഭോജന ശാലകളിലെ മേശപ്പുറത്ത്‌ സുന്ദരമായ വിരിയകള്‍ വിരിച്ചിട്ടുണ്ട്‌. മങ്ങിയ വെളിച്ചത്തില്‍ സ്ഫടിക പാത്രങ്ങള്‍ തിളങ്ങുന്നു. ഡോളറുമായി വരുന്ന ഇന്ത്യക്കാരനേയും, ഇന്ത്യന്‍ ഭഷണത്തിന്റെ ആസ്വാദകരായ സ്വദേശികളേയും മറ്റു വിദേശികളേയും കാത്തിരിക്കുന്ന വൃത്തിയുള്ള ഭക്ഷണ ശാലകള്‍ നിറഞ്ഞ റോഡിലൂടെ ഞങ്ങള്‍ അന്വേഷണം തുടര്‍ന്നു.


ഞാന്‍ സ്വപ്ന സഞ്ചാരത്തില്‍ നിന്ന് പൂര്‍ണമായി മോചിതനായിരുന്നില്ല. സുന്ദരമായ ഒരു റസ്റ്റാറന്റും ചിത്രപ്പണികള്‍ ചെയ്ത വിരികള്‍ക്ക്‌ മുകളിലെ സ്ഫടിക പാത്രങ്ങളും, അവയില്‍ നിറച്ചു വെച്ച ചിക്കന്‍ കഷണങ്ങളും മാത്രമാണ്‌ എന്റെ മനസ്സില്‍. റോഡരിലിലുള്ള ഓരോ നാമഫലകങ്ങളും എന്റെ കൂട്ടുകാര്‍ ആര്‍ത്തിയോടെ വായിക്കുന്നുണ്ട്‌. യാത്രയുടെ അവസാനത്തിലെ രൂചി ലോകമാണ്‌ അവരേയും നയീക്കുന്നതെന്ന് വ്യക്തം.
 
പ്രധാന നിരത്ത്‌ അവസാനിക്കാറായി. ഇനിയും ഞങ്ങളുടെ ഭക്ഷണ ശാല മാത്രം കാണാനായിട്ടില്ല. മനസ്സില്‍ അസ്വസ്ഥത നിറഞ്ഞു. മനക്കോട്ടകള്‍ തകരുന്നതായി തോന്നി തുടങ്ങി.
 
ആനി ചതിച്ചോ ?

 
പ്രജീഷ്‌ ആണത്‌ കണ്ടത്‌. അല്‍പം അകലെ ഒരു കൊച്ചു ബോര്‍ഡില്‍ ഹലാല്‍ ഫൂഡ്‌ എന്നെഴുതി വെച്ചിരിക്കുന്നു. ബോര്‍ഡിനോട്‌ ചേര്‍ന്ന് റോഡരുകില്‍ ഒരു വെളുത്ത വാന്‍ പാര്‍ക്ക്‌ ചെയ്തിട്ടുണ്ട്‌. അതിനു മുന്നില്‍ ഒരു കൊച്ചു കൂടാരം ഒരുക്കിയിട്ടുണ്ട്‌. കൂടാരത്തിനകത്ത്‌ ചേര്‍ത്ത്‌ വെച്ച രണ്ട്‌ മേശകളും അതിനൊത്ത്‌ കസേരകളും. mobile halal foodന്റെ ചിത്രം പൂര്‍ണമായി!!!.

ഒമ്പത്‌ ഡോളര്‍ കൊടുത്ത്‌ ഓരോ ചിക്കന്‍ ബിരിയാണി വാങ്ങി കസേരയില്‍ ഇരുന്നു കഴിക്കുമ്പോള്‍ ഞാന്‍ എന്റെ കൂട്ടുകാരുടെ കാലുകള്‍ മാത്രമേ കാണുന്നുണ്ടായിരുന്നുള്ളൂ. ആ മുഖങ്ങള്‍ കാണാന്‍ എന്റെ വിശപ്പും നാണവും എന്നെ അനുവദിച്ചിരുന്നില്ല. വര്‍ഷങ്ങള്‍ക്ക്‌ ശേഷവും ആ ബിരിയാണിയുടെ സ്വാദ്‌ ഞാന്‍ മറന്നിട്ടില്ല. 9 ഡോളര്‍ മാത്രമായിരുന്നില്ല അതിനു കാരണം. മുകളില്‍ വിവരിച്ച എല്ലാം അതിന്ന് കാരണമായിരുന്നു
 

Notes :

* ദൈവ നാമത്തില്‍ അറുക്കുന്നതിനാണ്‌ ഹലാല്‍ കട്ട് എന്ന് പറയുന്നത്. മുസ്‌ലിങ്ങള്‍ ഭക്ഷണ കാര്യത്തില്‍ പുലര്‍ത്തുന്ന പ്രധാന നിഷ്കര്‍ഷകളില്‍ പെട്ട ഒന്നാണിത്. കൂടാതെ പന്നി, സ്വയം വേട്ടയാടുന്ന മൃഗങ്ങള്‍, തേറ്റയുള്ള മൃഗങ്ങള്‍ എന്നിവയും ഹലാല്‍ ഭക്ഷണത്തില്‍ പെടില്ല

Monday, August 24, 2009

വീണ്ടും ഗാന്ധിജി

ചായ ഇടവേളകളില്‍ ഇടക്കിടെ ഗാന്ധിജി കടന്നു വരുന്നത്‌ എങ്ങിനെയെന്നറിയില്ല. ഇതാ ഇന്ന് വൈകുന്നേരവും മൂപ്പര്‍ ഞങ്ങളുടെ ചര്‍ച്ചയിലെ മുഖ്യ ഇനമായി

കിടിലന്‍ എഞ്ചിനിയര്‍മാരാണ്‌ ചര്‍ച്ച നിയന്ത്രിക്കുന്നത്‌. പങ്കെടുക്കുന്നതും. ആ അഞ്ച്‌ പേര്‍ തന്നെ. ആന്ത്രക്കാരന്‍ രാജേന്ദ്ര ബാബു എന്ന് ബാബുജിയും അനുപമയും, ഒറീസ്സ്കാരന്‍ ജ്യോതി,തമിഴ്‌നാട്ടുകാരി രന്‍ജിനി, പിന്നെ ഞാനും.
 
കത്രീന കൈഫിന്റെ ക്യാറ്റ്‌ വാക്കിങ്ങും, സൂര്യയുടെ ഗ്ലാമറും തമ്മിലടിക്കുന്നതിനിടക്ക്‌ എപ്പോഴാണ്‌ ഈ ഗാന്ധിജി ഞങ്ങളുടെ ചര്‍ച്ചയില്‍ കടന്നു വന്നതെന്നറിയില്ല. സാധാരണയായി കബ്ബണ്‍ പാര്‍ക്കിനടുത്ത്‌ എം ജി റോഡ്‌ തുടങ്ങുന്നിടത്ത്‌ ഉറക്കം തൂങ്ങി നില്‍ക്കുന്ന ഇയാള്‍ പുതു തലമുറയുടെ കൂടെ അങ്ങനെ കാണാറില്ല.

ഇത്തവണത്തെ മില്ല്യണ്‍ ഡോളര്‍ ഖ്വസ്റ്റ്യന്‍ ഗാന്ധിജിയുടെ ജന്മ നാടിനെ കുറിച്ചായിരുന്നു. അനുപമ അപ്പൊഴേ തുടങ്ങി. അവള്‍ക്ക്‌ എല്ലാം അറിയാം. ബിഗ്‌ ബാങ്ങ്‌ തിയറിയില്‍ ഒബ്ജക്ട്‌ ഓറിയന്റഡ്‌ സമീപന രീതി സ്വീകരിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാലും മാഡത്തിന്‌ അതില്‍ 'സുവ്യക്തമായ' ഒരു ഉത്തരം ഉണ്ടായിരിക്കും.
'ഗാന്ധിജി മഹാരാഷ്ട്രക്കാരനാണ്‌.
അനുപമക്ക്‌ സംശയമില്ലശേഷം, തീരുമാനമായി.
രാജേന്ദ്ര ബാബുവിന്‌ എന്നാല്‍ അതില്‍ അത്ര ഉറപ്പ്‌ പോര.
ഡേയ്‌,ഗാന്ധിജി ഉത്തരപ്രേദേശ്‌കാരനാണ്‌ . ബാബുവിന്‌ നോ ഡൗട്ട്‌ ഓണ്‍ ഇറ്റ്‌.

4ആം ക്ലാസ്സിലെ സാമൂഹ്യ പാഠവും, കൃഷ്ണന്‍ കുട്ടി മാഷും എനിക്കോര്‍മ്മ വന്നു. നാലുകെട്ടിനെ ഓര്‍മ്മിപ്പിക്കുന്ന സ്കൂളിന്റെ പടിഞ്ഞാറ്‌ ഭാഗത്തെ 4.A യിലെ ഒന്നാം ബെഞ്ചിലിരുന്ന് മൊട്ടത്തലയുള്ള ഗാന്ധിജിയുടെ പുസ്തകം മറിക്കുന്ന കൊച്ചു കുഞ്ഞിനെ ഓര്‍മ്മ വന്നു.

ഗാന്ധിജി പോര്‍ബന്ധറിലാണ്‌ ജനിച്ചത്‌.എനിക്ക്‌ ആവേശമായി.
ഓഹോ.. സോ വേര്‍ ഇസ്‌ പോര്‍ബന്തര്‍ ? (പോര്‍ബന്തര്‍ എവിടെ എന്ന്).
അതു ഗുജറാത്തില്‍,
ഏന്റെ തൊപ്പിയില്‍ ഒരു തൂവല്‍ കൂടി. ഗാന്ധിജി ജനിച്ച സ്ഥലം എനിക്കറിയാം.
രന്‍ജിനി അപ്പോഴേക്കും കത്രീന കൈഫിന്റെ ഇന്ത്യന്‍ ഒറിജിന്‍ തേടി പുറപ്പെട്ടിരുന്നു. ഇത്തവണ അനുപമയുടെ വാക്കുകള്‍ക്ക്‌ ആധികാരികതയുണ്ട്‌. കത്രീനയുടെ അപ്പൂപ്പന്റെ നാടു പോലും എല്ലാവര്‍ക്കും അറിയാം. അയാള്‍ കാഷ്മീരിയാണോ അതോ നേപ്പാളിയോ എന്നതിലാണ്‌ ഇപ്പൊള്‍ ചര്‍ച്ച എത്തിയിരിക്കുന്നത്‌.
ഒരു ഗ്ലാസ്സ്‌ ചായ കൂടി എടുത്ത്‌ ഞാന്‍ കുബിക്ക്ലിലേക്ക്‌[കമ്പുട്ടര്‍, സ്വന്തം ബാഗ്‌ എന്നിത്യാതികള്‍ വിശ്രമിക്കുന്ന സ്ഥലം-ജോലി സ്ഥലം എന്നും പറയാം] നീങ്ങി. മനസ്സിലെ നാലാം ക്ലാസ്സും അതിലെ ഗാന്ധിജിയുടെ പുസ്തകവും മടക്കി വെച്ചു.
ഇപ്പോള്‍,
ഗാന്ധിജിയും മോഡിയുടെ ഗുജറാത്തും മനസ്സില്‍ ഒന്നിച്ചു വരുന്നു. എനിക്കു തെറ്റിയോ, ഗാന്ധിജി പോര്‍ബന്തറില്‍ തന്നെ അല്ലെ ജനിച്ചത്‌ ?
ഇനി അനുപമ പറഞ്ഞതിലും വല്ല്യ കാര്യവുമുണ്ടോ ?...


More readings :
നിങ്ങള്‍ക്കറിയുമോ ഗാന്ധിജി ആരെന്ന് ? >>

Friday, July 17, 2009

വെള്ളപ്പൊക്ക വിശേഷങ്ങള്‍

വെള്ളപ്പൊക്കത്താല്‍ സമൃദ്ധമാണ്‌ എന്റെ നാടായ ചേന്ദമംഗല്ലൂര്‍. പലപ്പോഴും വെള്ളപ്പൊക്കം ദുരിതത്തേക്കാള്‍ ആഹ്ലാദത്തിനാണ്‌ അവസരമൊരുക്കാറുള്ളത്‌. നാട്ടുകാര്‍ പാണ്ടിയും, കൈ തോണിയും, ഊതി വീര്‍പ്പിച്ച ബോട്ടും ഒക്കെ ആയി നീറ്റിലിറങ്ങും. ഒരു അത്യുഗ്രന്‍ ജലോല്‍സവമാണ്‌ ഓരോ വെള്ളപ്പൊക്കവും ഞങ്ങള്‍ക്ക്‌ സമ്മാനിക്കാറുള്ളത്‌. നാടിന്റെ സ്വന്തം വെബ്‌ സൈറ്റ്‌ ആയ www.cmronweb.com നിറയെ വെള്ളപ്പൊക്ക വിഭവങ്ങളാണ്‌ ഇപ്പോള്‍.

താഴെയുള്ള ലിങ്കുകള്‍ ക്ലിക്ക്‌ ചെയ്താല്‍ എന്റെ നാട്ടുകാരുടെ ജലോല്‍സവത്തിന്റെ ഒരു ചിത്രം കിട്ടും
http://www.cmronweb.com/pages/News09/flood.php#2
http://www.cmronweb.com/pages/News09/flood.php#1
http://www.cmronweb.com/pages/News09/flood_news2.htm#flood3
http://www.cmronweb.com/pages/News09/flood_news2.htm#flood4
http://www.cmronweb.com/pages/News09/flood_news2.htm#flood2
http://www.cmronweb.com/pages/News09/flood_news.htm#flood2
http://www.cmronweb.com/pages/News09/flood_news.htm#flood

Sunday, June 28, 2009

ആണവ കരാര്‍ ഉപകാരപ്പെടുമോ ?


ണവകരാര്‍ ഒപ്പിട്ടു കഴിഞ്ഞു. ഒപ്പിട്ട സര്‍ക്കാറിന്‌ ജനങ്ങളുടെ ഒപ്പും കിട്ടി. കിട്ടിയ ഒപ്പ്‌ ആണവ കരാറിന്‌ അനുകൂലമാണെന്നും അല്ലെന്നും വ്യാഖ്യാനമുണ്ട്‌. സുസ്ഥിരമായ ഭരണം തരാന്‍ യു പി എക്ക്‌ മാത്രമെ പറ്റൂ എന്നു ജനം കരുതിയതും , എന്‍ ഡി എ യുടെ വര്‍ഗീയ മുഖത്തിന്റെ തിരസ്കരണവുമാണ്‌ ഇലക്ഷന്‍ ഫലത്തിന്റെ കാതല്‍ എന്നാണെന്റെ പക്ഷം. അതെന്തായാലും മരിച്ചു കഴിഞ്ഞതിന്റെ ജാതകം നോക്കൂന്നതില്‍ കാര്യമില്ല.

സാമ്പത്തിക മാന്ദ്യം പടര്‍ന്നു പിടിച്ചപ്പോള്‍, ലോക രാജ്യങ്ങള്‍ ആസന്നമാകുന്ന വിപത്തിനെ ചെറുക്കാനായി സ്വീകരിച്ച വിവിധ നടപടികളില്‍ പ്രധാനമായ ഒന്ന് ഡോളറിനപ്പുറത്തേക്കുള്ള ചിന്തകളെ തളിര്‍ക്കാനനുവദിച്ചതായിരുന്നു. ഒരു രാജ്യത്തിന്റെ കറന്‍സി, ലോകരാജ്യങ്ങളുടേ സാമ്പത്തിക സുസ്ഥിതിക്ക്‌ അടിസ്ഥാനമാകുന്നു എന്ന പരാതി പ്രധാനപ്പെട്ട രാജ്യാന്തരീയ വേദികളില്‍ മുഴങ്ങിത്തുടങ്ങി. പലരും ഡോളറിനെ കരുതല്‍ ധനമായി സൂക്ഷിക്കുന്ന ഏര്‍പ്പാട്‌ അവസാനിപ്പിക്കുന്നതിനെ കുറിച്ച്‌ ചിന്തിക്കാന്‍ തുടങ്ങി.ചില രാജ്യങ്ങളെങ്കിലും എണ്ണ വിപണി ഡോളറില്‍ നിന്നും മറ്റു കറന്‍സികളിലേക്ക്‌ മാറ്റിയതില്‍ ആഗോള രാഷ്ട്രീയം മാത്രമല്ല ഉള്ളതെന്ന് ഞാന്‍ കരുതുന്നു. വരാന്‍ പോകുന്ന ലോകക്രമത്തിന്റെ ആരംഭമായി സ്വീകരിക്കപ്പെട്ട കരുതല്‍ രാഷ്ട്രീയമായി അതിനെ കാണണം.
അടുത്തായി റഷ്യയിലെ ഏകാതറിന്‍ ബര്‍ഗില്‍ അമേരിക്കയെ ഒഴിവാക്കി ആറു രാജ്യങ്ങളുടെ ഒരു ഉച്ച കോടി നടന്നു. ഇന്ത്യക്ക്‌ അതില്‍ നിരീക്ഷക പദവി ഉണ്ടായിരുന്നു. അവിടെ നടന്ന ചര്‍ച്ചകളില്‍ ഡോളറിന്റെ കുത്തക ചൊദ്യം ചെയ്യാനുള്ള ശ്രമങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്‌. ചൈനയടക്കമുള്ള വന്‍കിടക്കാരുടേതായിരുന്നു ഈ വേദി. വലിയ തീരുമാനങ്ങളൊന്നും ഉരുത്തിരിഞ്ഞു വന്നിട്ടില്ലെങ്കിലും മാറ്റത്തിന്റെ കാറ്റ്‌ പലയിടങ്ങളിലും വീശിത്തുടങ്ങിയതായി ഇത്തരം ചര്‍ച്ചകള്‍ തെളിയിക്കുന്നു.അതിന്റെ പിറ്റേ ദിവസം അതെ നഗരത്തില്‍ ഇന്ത്യ ഉള്‍കൊള്ളുന്ന നാലു-രാഷ്ട്ര ഉച്ചകൊടിയും ചേര്‍ന്നു. അവിടെയും ചര്‍ച്ചയില്‍ ഇതേ വിഷയങ്ങള്‍ കടന്നു വന്നു. ബ്രസീല്‍, ചൈന, റഷ്യ, ഇന്ത്യ എന്നിവരാണ്‌ ആ ചതുര്‍-രാഷ്ട്രങ്ങള്‍.വര്‍ഷങ്ങളായി അമേരിക്ക കയ്യടക്കി വെച്ചിരിക്കുന്ന ലോക നേതൃത്ത പദവി കൈ വിട്ടു പോകുന്നു എന്ന് പലരും സ്വകാര്യം പറയാന്‍ ഇതൊക്കെയാണ്‌ കാരണം.
അമേരിക്കയുടെ സാമ്പത്തിക-രാഷ്ട്രീയ-സാങ്കേതിക നേതൃത്തം ലോകമാകെ അംഗീകരിക്കപ്പെട്ടതിന്റെ ഫലമായിട്ടായിരുന്നു ഇന്ത്യ സ്വന്തം രാജ്യത്തിനകത്തെ ജനകീയ എതിര്‍പ്പിനെ മറികടന്നു ആ രാജ്യവുമായി ആണവ കരാര്‍ ഒപ്പിട്ടിരുന്നത്‌. പാര്‍ലിമെന്റിനെ പോലും വിശ്വാസത്തിലെടുക്കാതെ ധൃതിപിടിച്ചെടുത്ത ആ തീരുമാനത്തിന്റെ താലപര്യങ്ങളെ പുതിയ മാറ്റങ്ങള്‍ വിപരീതമായി ബാധിക്കില്ലേ എന്ന ചിന്ത പല കോണുകളില്‍ നിന്നു ഉയര്‍ന്നു വന്നു കഴിഞ്ഞു.
ആണവകരാര്‍ മൂലം നമുക്ക്‌ നേട്ടങ്ങളുണ്ടാകാം ഇല്ലാതിരിക്കാം. ഭാവിയിലെ ഊര്‍ജ പ്രതിസന്ധിക്കുള്ള ശാശ്വത പരിഹാരമായിട്ടാണ്‌ കരാറിന്റെ അനുകൂലികള്‍ അതിനെ കാണുന്നത്‌. പക്ഷെ കഴിഞ്ഞ പത്ത്‌ വര്‍ഷത്തിലധികമായി ചര്‍ച്ച നടന്നു കൊണ്ടിരുന്ന ഇന്ത്യ-ഇറാന്‍ വാതക്‌ പൈപ്പ്‌ ലൈന്‍ പദ്ധതി അതു വഴി നമുക്ക്‌ നഷ്ടപ്പെട്ടതാണ്‌ ഈ കരാറില്‍ വലിയൊരു നഷ്ടം.
രാജ്യത്തെ ഊര്‍ജ്ജാവശ്യത്തിന്റെ വലിയൊരു വിടവ്‌ നികത്തുമായിരുന്ന ആ പദ്ധതിയില്‍ നിന്ന് അമേരിക്കന്‍ എതിര്‍പ്പ്‌ മൂലം നമുക്ക്‌ പിന്‍ വാങ്ങേണ്ടി വന്നു. എന്നാലോ ആണവകരാര്‍ മൂലം പ്രതീക്ഷിക്കുന്ന നേട്ടങ്ങള്‍ ഇനിയും ലഭ്യമായി തുടങ്ങിയിട്ടില്ല. അതിന്റെ സാധ്യതകളെ കുറിച്ച്‌ ഇപ്പോഴും നമ്മില്‍ ആശങ്കകള്‍ ബാക്കിയാണ്‌ താനും.

ഇവിടെയാണ്‌ മാറുന്ന ലോകാവസ്ഥയെകുറിച്ച ചര്‍ച്ചകള്‍ നമ്മുടെ രാജ്യത്തിന്‌ പ്രസക്തമാകുന്നത്‌. അമേരിക്കന്‍ സമ്പത്‌-വ്യ്‌വസ്ഥ ആകര്‍ഷണീയമല്ലാതായിത്തീരുകയും, ഇറാനിന്റെ മേല്‍ ചുമത്തപ്പെട്ട ഉപരോധങ്ങള്‍ കാരണം ആധുനികരിക്കാനവാതെ കിടന്നിരുന്ന വാതകപാടങ്ങള്‍ക്ക്‌ ലോകക്രമത്തിന്റെ മാറ്റം വഴി പുതു ജീവിതം ലഭിക്കുകയും ചെയ്യപ്പെട്ടാല്‍, നമ്മുടെ രാജ്യത്തിന്റെ സ്ഥിതി എന്താകും ? കക്ഷത്തിലുള്ളത്‌ കളയുകയും ചെയ്തു, ആകാശത്തിലുള്ളതിനെ കിട്ടിയതുമില്ല എന്നവാതിരിക്കട്ടെ.

Friday, June 19, 2009

നല്ലൊരു കവിത

ഞാന്‍ വായിച്ച നല്ലൊരു കവിത .
നിങ്ങള്‍ക്കും ഇഷ്ടപ്പെട്ടേക്കാം .
ഇതാ ഇവിടെ ക്ലിക്ക് ചെയ്‌താല്‍ വായിക്കാം

..
..
..

Saturday, June 13, 2009

ഏറ്റീന്‍ കയറാന്‍ സമയമായി


ഴക്കാലം തുടങ്ങിയപ്പോഴേക്ക്‌ എന്റെ നാട്ടിലെ പാടങ്ങളില്‍ ഏറ്റീന്‍ കയറി.നാട്ടുകാര്‍ കൈവലയും വെട്ടുകത്തിയുമായി ഏറ്റീന്‍ പിടിക്കാന്‍ ഇറങ്ങിയിട്ടുണ്ട്‌.മുമ്പ്‌ ഏറ്റീന്‍ കയറുന്നെന്ന വാര്‍ത്ത പരക്കുമ്പോള്‍ ആളുകല്‍ ഉത്സവം കണക്കെ പെട്രോമാക്സ്‌, കട്ട ടോര്‍ച്ച്‌ എന്നിവയെടുത്ത്‌ പാടത്തേക്ക്‌ ഇറങ്ങുമായിരുന്നു.ഇപ്പോള്‍ നല്ല ഇലക്ട്രിക്‌ ടോര്‍ച്ച്‌ ഉള്ളത്‌ കൊണ്ട്‌ ആര്‍ക്കും പെട്രൊമാക്സിന്‌ ചാവി കൊടുത്ത്‌ സമയം കളയണ്ട.

ഇരുവഴിഞ്ഞി
പുഴയുടെ ഓരത്തുള്ള ഒരു ഗ്രമാമാണ്‌ ചേന്ദമംഗല്ലൂര്‍ എന്ന എന്റെ ഗ്രാമം.അവിടെ മഴക്കാലമായാല്‍ പാടങ്ങളിലേക്ക്‌ പുഴ ഇരച്ച്‌ കയറും അതിന്റെ കൂടെ കുറേ മീനുകളും, ആങ്ങിനെ ആറ്റില്‍ നിന്നും പുതുതായി കയറി വരുന്നതവ ആയതു കൊണ്ടാണ്‌ ഇവയെ ആറ്റുമീന്‍ അഥവ ഏറ്റീന്‍ എന്നു വിളിക്കുന്നത്‌.
കടപ്പാട്‌ : fishesinkerala.blogspot.com

ഇരുവഴിഞ്ഞിപ്പുഴ വെള്ളരിമലകളിലെ കൊടും വനത്തിലാണ്‌ ജനനം കൊള്ളുന്നത്‌.വയനാടന്‍ കാടുകളുടെ തുടര്‍ച്ചയാണ്‌ വെള്ളരിമല.തെളിനീരുറവയായി ജനനം കൊണ്ട്‌ പാറക്കെട്ടുകളില്‍ ഇടിച്ച്‌ ശൗര്യ തീര്‍ത്ത്‌ കുഞ്ഞരുവിയായി സംയമനം ശീലിച്ച്‌ കിലോമീറ്ററുകളോളം ഒഴുകി നിരവധി കൈവഴികളെ ഇരുകൈകളില്‍ സ്വീകരിച്ച്‌ മുക്കത്തെത്തുമ്പോഴേക്ക്‌ ഇരുവഴിഞ്ഞി വലിയൊരു പുഴയായി തീര്‍ന്നിരിക്കും. വാള, തിരുത,വരാല്‍, ആരല്‍, ചേറീന്‍, മൊഴു, കടു, കരിമീന്‍ തുടങ്ങി വന്‍മീനുകള്‍ക്കും കോട്ടി, കോലി, പൂസാന്‍, ചൂലി, വെളുമ്പാട്ടി, തൊണ്ണത്തി, അമ്മായിച്ചി, ചെള്ളി തുടങ്ങിയ ചെറുമീനുകളുടെയും കേദാരമായിരുക്കും അപ്പോള്‍ ഈ നദി. മുക്കം-അരീക്കോട്‌ പാലത്തിന്‌ മുകളില്‍ നിന്ന് നോക്കിയാല്‍ ഇരുവഴിഞ്ഞിയുടെ യാത്രയുടെ ഒരു സ്കെച്ച്‌ കിട്ടും.താഴേക്കൊഴുകി എന്റെ നാടായ ചേന്ദമംഗല്ലൂരിലെത്തുമ്പോള്‍ ഈ പുഴ രണ്ട്‌ പഞ്ചായത്തുകളുടെ അതിര്‍ത്തിയായി മാറിയിട്ടുണ്ടായിരിക്കും. കൊടിയത്തൂര്‍-മുക്കം പഞ്ചായത്തുകള്‍ അതിരിടുന്നത്‌ ഈ സുന്ദരിപ്പുഴയുടെ ഓളപ്പരപ്പിലാണ്‌.

ഒരു പാട്‌ ചരിത്ര സന്ധികള്‍ക്ക്‌ സാക്ഷ്യം വഹിച്ച ഓര്‍മ്മകള്‍ ഈ ഓളങ്ങള്‍ക്കുണ്ട്‌. തോണിയപകടത്തില്‍ മരിച്ച ബി.പി മൊയ്തീനും, സ്വാതന്ത്യ സമര ചരിത്രത്തിലെ ഇതിഹാസ താരം മുഹമ്മദ്‌ അബ്ദുറഹിമാന്‍ സാഹിബും ഈ പുഴയോട്‌ അന്ത്യ യാത്ര പറഞ്ഞിട്ടായിരിക്കും ഇഹ ലോകവാസം വെടിഞ്ഞത്‌.


ഹരിത മേലാപ്പില്‍ വിളങ്ങുന്ന കൊച്ചു ഗ്രാമമാണ്‌ ചേന്ദമംഗല്ലൂര്‍. മൂന്നു ഭാഗം കുന്നുകളാല്‍ ചുറ്റപ്പെട്ട്‌ കോട്ടമതിലു പോലെ സംരക്ഷിതമാണെങ്കിലും ഒരു ഭാഗം ഇരുവഴിഞ്ഞിപ്പുഴക്ക്‌ വിഹരിക്കാന്‍ തുറന്നിട്ടു കൊടുത്തിരിക്കുന്നു.ഈ സൗജന്യം മഴക്കാലമായാല്‍ ഇവള്‍ അല്‍പ്പം കടന്ന് ഉപയോഗപ്പെടുത്തും. മാനത്ത്‌ മഴക്കാറ്‌ കണ്ടാല്‍ ഇവള്‍ അണിഞ്ഞൊരുങ്ങാന്‍ തുടങ്ങും, അതു തുള്ളീത്തുള്ളിയായി പെയ്യുന്നത്‌ അവള്‍ക്ക്‌ മുഖത്ത്‌ ചായം തേച്ച്‌ കൂടുതല്‍ സുന്ദരിയാവാനാണ്‌. മഴ കനക്കുമ്പോള്‍ ഇരുവഴിഞ്ഞിപ്പുഴ ചുവക്കും. മേലാകെ ആടയാഭരണങ്ങള്‍ അണിയും. പതഞ്ഞു നുരയുന്ന പാദസരങ്ങളണിഞ്ഞ്‌,വരുന്ന വഴിയിലെ പറമ്പുകളില്‍ നിന്ന് കണ്ടതെല്ലാം തട്ടിയെടുത്ത്‌ മാലയായി കഴുത്തില്‍ അണിഞ്ഞ ഒരു രൗദ്ര സുന്ദരിയായി കഴിഞ്ഞാല്‍ പിന്നെ ഇരുവഴിഞ്ഞി ഒരൊറ്റ പുറപ്പാടാണ്‌. ചേന്ദമംഗല്ലൂരിന്റെ തോടുകളും കൈവഴികളും താഴ്‌ന്ന ഭാഗങ്ങളും ഇവളുടെ സ്വന്തം. ഇരമ്പി വരുന്ന വെള്ളപ്പൊക്കത്തിന്‌ ഹര്‍ത്താലും ബന്ദും ഒന്നും പ്രശ്നമല്ല. എല്ലാ വഴികളും അവളുടെ വിഹാര പാത. ആരും തടയാന്‍ വരില്ല.

ഓരൊ വര്‍ഷക്കാലവും ഇത്‌ ആവര്‍ത്തനം. ഈ കുത്തൊഴുക്കിന്റെ കൂടെയാണ്‌ ഏറ്റീന്‍ എന്ന പ്രതിഭാസം സംഭവിക്കുന്നത്‌.വെള്ളം ഉയര്‍ന്ന് തുടങ്ങുമ്പോള്‍ നെല്‍പാടങ്ങളെ പുഴയുമായി ബന്ധിപ്പിക്കുന്ന കൈതോടുകളില്‍ കൂടി മദിച്ച്‌ ഓടി വരുന്ന പുഴമീനുകളാണ്‌ ഏറ്റീന്‍ അഥവാ ആറ്റുമീന്‍. ഏറ്റീന്‍ കയറുക എന്നാണതിന്റെ നാടന്‍ ഭാഷ്യം.ഗ്രാമത്തിലെ പ്രധാന മീന്‍ പിടുത്തകാരാണ്‌ ഒരോ വര്‍ഷത്തേയും ഏറ്റീന്‍ കയറലിന്റെ വിളംബരം നടത്തല്‍.ജൂണ്‍ മാസം പിറന്നാല്‍ ഇവരില്‍ പലരും ഇരുവഴിഞ്ഞിയുടെ കൈ വഴികളിലെ നിത്യ സാന്നിധ്യമായിരിക്കും. പുഴയുടെ ഓരോ ചലനവും ഓളങ്ങളുടെ താളവും ഇവര്‍ക്ക്‌ ഹൃദ്യം.

വെള്ളം കയറാന്‍ ആരംഭിച്ചാല്‍ പിന്നെ നാടിന്‌ ആഘോഷമാണ്‌. കൂടെ വരുന്ന ഒറ്റയും തറ്റയുമായ മീനുകള്‍ പിടിക്കാന്‍ ആളുകള്‍ കുട്ടയും വടിയുമെടുത്ത്‌ പാടത്തേക്കിറങ്ങും. മുട്ടിന്‌ തൊട്ടു മുകളിലായി കലങ്ങി നില്‍ക്കുന്ന വെള്ളത്തിന്‌ മീതെ വേനല്‍കാലത്ത്‌ പുഴയില്‍ കാറ്റിനൊത്ത്‌ കപ്പലോട്ടം നടത്തുന്ന വാകപ്പൂവിനെ പോലെ ഒരു പരല്‍ മീന്‍ ഓളമുണ്ടാക്കി ഓടിയാല്‍ അവിടെ ഒരു പൊതു സമ്മേളനത്തിന്‌ ആളുകള്‍ ഓടിയെത്തും. വെട്ടും കുത്തും കഴിഞ്ഞ്‌ മീനിന്റെ വല്ല അവശിഷ്ടവും ബാക്കിയുണ്ടെങ്കിലായി.എല്ലാവര്‍ക്കും കൈ നിറയെ മീന്‍ ലഭിക്കുമെന്ന് കരുതിയാല്‍ തെറ്റി.ഒന്നോ രണ്ടോ ആളുകള്‍ക്ക്‌ കിട്ടിയാലായി.മറ്റുള്ളവര്‍ ഒരനുഷ്ടാനം പോലെ എല്ലാ വര്‍ഷവും ഏറ്റീന്‍ പിടികാന്‍ ഇറങ്ങുന്നു എന്ന് മാത്രം.സ്വപ്നങ്ങളില്‍ വാളയും തിരുതയും ആവാഹിച്ച്‌ പാടത്തേക്കിറങ്ങിയവര്‍ക്ക്‌ ഒരു ചൂലിപ്പരലിനെ പോലും കിട്ടിയെന്ന് വരില്ല.

മഴക്കാലം മീനുകള്‍ക്ക്‌ പ്രജനന കാലമാണ്‌.കനത്ത മഴയില്‍ കുലം കുത്തി ഒഴുകി വരുന്ന പുഴ ഈ മീനുകള്‍ക്ക്‌ മുട്ടയിടാന്‍ യോജ്യമല്ല. നദിയുടേ ഒടിവുകളില്‍ രൂപപ്പെടുന്ന ചുഴികളും മലരുകളും അതു മൂലമുണ്ടാകുന്ന കനത്ത ഒഴുക്കും മറികടക്കാനാണ്‌ ഇവ തൊട്ടടുത്ത പാടങ്ങളിലേക്കും പറമ്പുകളിലേക്കും കയറി വരുന്നത്‌.ഓളങ്ങളില്ലാതെ ശാദ്വലമയി പുല്‍ചെടികളെ പുല്‍കി നില്‍ക്കുന്ന വെള്ളത്തില്‍ ഇവ മുട്ടയിട്ട്‌ കുഞ്ഞുങ്ങളെ വിരിയിക്കും. വെള്ളപ്പൊക്ക ദിനങ്ങളില്‍ ഞങ്ങള്‍ കുട്ടികളുടെ പ്രധാന വിനോദം ഇത്തരം കുഞ്ഞിമീന്‍ കൂട്ടങ്ങളെ കണ്ടെത്തലായിരുന്നു.മുതിര്‍ന്നവര്‍ക്കും ഈ കുഞ്ഞിമീന്‍ കൂട്ടങ്ങളോട്‌ താല്‍പര്യമുണ്ട്‌. കാരണം അതിനടുത്തെവിടെയെങ്കിലും ഒരു തള്ളമീനിന്റെ സാന്നിധ്യം പ്രതീക്ഷിക്കാം.

ഏറ്റീന്‍
കയറുമ്പോള്‍ തോടുകളിലെ പ്രഭവ സ്ഥാനങ്ങളില്‍ വലിയ വലകള്‍ സ്ഥാപിച്ചിട്ടുണ്ടായിരിക്കും. കയറി വരുന്ന മീനുകളെ തല്‍സമയം പിടി കൂടാന്‍ വേണ്ടിയാണിത്‌.ഇത്തരം ലൈവ്‌ മീനുകള്‍ക്ക്‌ മാര്‍കറ്റില്‍ നല്ല വില കിട്ടും എന്നതാണ്‌ മീന്‍ പിടുത്തക്കാരുടെ ഉത്സാഹത്തിന്‌ കാരണം. നിറയെ മീന്‍ മുട്ടകളുമായി വീര്‍ത്ത വയറുമായിട്ടായിരിക്കും അധിക ഏറ്റീനും വരുന്നത്‌ എന്നതിനാല്‍ അതിനെ പൊരിച്ചു തിന്നാന്‍ നല്ല രുചി ആയിരിക്കും.

പക്ഷെ പ്രജനനാവശ്യാര്‍ഥം കയറി വരുന്ന ഇത്തരം മീനുകളെ പിടികൂടിയാല്‍ അവയുടെ വംശവര്‍ദ്ദനവിനെ പ്രതികൂലമായി ബാധിക്കില്ലെ എന്നൊരു മില്ല്യണ്‍ ഡോളര്‍ കൊസ്റ്റ്യന്‍ പ്രസക്തമായി ബാക്കിയിരിപ്പുണ്ട്‌.

Wednesday, January 28, 2009

നിങ്ങള്‍ക്കറിയുമോ ഗാന്ധിജി ആരെന്ന് ?

വൈകുന്നേരത്തെ ചായക്ക്‌ കൂട്ടമായി ഇറങ്ങിയതാണ്‌ ഞങ്ങള്‍ എല്ലാവരും. മാനേജറടക്കം മുഴു ടീമും ഹാജറാണ്‌. ഈ അടുത്തായി കുറച്ച്‌ അധികം ജോലി ഉള്ളത്‌ കാരണം എനിക്ക്‌ ഇത്തരം കൂട്ടങ്ങളില്‍ പങ്കെടുക്കാന്‍ പറ്റാറില്ല.
സംസാരത്തിനിടക്ക്‌ ആരോ ഗാന്ദിജിയെക്കുറിച്ചു പറയുന്നു. മറ്റെന്തോ ആലോചിക്കുകയായിരുന്ന എന്നെ പെട്ടെന്ന് ഗാന്ധിജിയെന്ന ആ പദം സ്ഥലകാല ബോധത്തിലേക്ക്‌ തിരിച്ചു വരാന്‍ പ്രേരിപ്പിച്ചു. സാധാരണ അത്തരം കാര്യങ്ങള്‍ ഒന്നും ഈ ചായകുടി സംസാരങ്ങളില്‍ വരാറില്ല. ഷാറൂക്ക്‌ ഖാന്റെ ഏറ്റവും പുതിയ ഹെയര്‍ സ്റ്റൈല്‍, ഐശ്വര്യ റായിയും കെട്ടിയവനും തമ്മിലെ ഒന്‍പതു ചേര്‍ച്ചകള്‍ ഇതൊക്കെയാണ്‌ എന്നും കേള്‍കാറുള്ളത്‌. ഇന്നിപ്പോ എങ്ങിനെയാണാവോ ഗാന്ധിജി ഈ ബുദ്ധി രാക്ഷസന്മാരുടെ കിടിലന്‍ ചര്‍ച്ചയിലെത്തിപ്പെട്ടത്‌ ?
കല്‍കത്തക്കാരന്‍ അബുവാണ്‌ ഗാന്ധിജിയെക്കുറിച്ച്‌ പറഞ്ഞത്‌. ഈ അടുത്തിറങ്ങിയ ഒരു സിനിമയില്‍ ഒരാള്‍ക്ക്‌ ഗാന്ധിജിയെ അറിയില്ലെത്രെ. അതിലിപ്പോ എന്തിത്ര അദ്ഭുതപ്പെടാനെന്ന് മനേജറായ മേഡം. അവര്‍ പറയുന്നു, പലര്‍ക്കും ഗാന്ധിജിയെ അറിയില്ല. ഉദാഹരണത്തിന്‌ അവര്‍ തൊട്ടപ്പുറത്ത്‌ മേശ വൃത്തിയാക്കുന്ന സ്ത്രീയെ ചൂണ്ടി പറഞ്ഞു അവരോട്‌ ചോദിച്ചു നോക്കൂ, ആരാണ്‌ ഗാന്ധിയെന്ന്. ആരും ചോദിക്കാന്‍ പോയില്ല, എതിര്‍ക്കാനും.
മാഡത്തിന്‌ ആവേശമായി. ഗാന്ധിജിയെക്കുറിച്ച അറിവു ഒരു സവിശേഷമായ അറിവായി കരുതേണ്ടതില്ല. അതു അറിയാനും അറിയാതിരിക്കാനും സാധ്യതയുള്ള നമ്മുടെ പാഠപുസ്തകങ്ങളിലെ പഠിച്ചു മറക്കുന്ന ഒരു സാദാ അറിവു മാത്രം. മാഡം ഇത്രക്കു പറഞ്ഞില്ലെങ്കിലും സംസാരത്തിന്റെ പോക്ക്‌ എനിക്ക്‌ ക്ഷ പിടിച്ചു.
അങ്ങനെ സോഫ്റ്റ്‌വെയര്‍ അല്ലാത്ത ഒരു പുതിയ അറിവു കൂടി എല്ലാവര്‍ക്കും കിട്ടി. ഗാന്ധിജിയെ അറിയാതെയും ഇന്ത്യയില്‍ ജീവിക്കാം.
ഇനി പറയൂ നിങ്ങളറിയുമൊ ഗാന്ധിജി ആരെന്ന് ?